ഡല്‍ഹി: തബ്ലീഗി ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള നിസാമുദ്ദീന്‍ മര്‍ക്കസിന്റെ 9 നിലകെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തല്‍. ഇതോടെ ഇത് പൊളിച്ചുമാറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെ ഉദ്ധരിച്ചു കൊണ്ട് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍കസ് നിര്‍മ്മിച്ച ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും സൗത്ത് ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കൈവശമില്ല എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
ഈ ഭൂമിയുടേതായ ഒരു ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മര്‍ക്കസ് നേതാക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ മര്‍ക്കസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ടു നിലകളുള്ള മദ്രസയ്ക്കുള്ള പ്ലാനിന് ആണ് മുനിസിപ്പല്‍ കോര്‍പ്പേറഷന്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇതിനോട് ചേര്‍ന്നുള്ള ഭൂമി കൂടി ഉള്‍പ്പെടുത്തി അനധികൃതമായി രണ്ടു നിലകള്‍ക്കു മുകളില്‍ ഏഴു നിലകള്‍ കൂടി പണിതു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇപ്പോള്‍ കോര്‍പ്പേറഷന്‍ പരിശോധിച്ചു വരികയാണ്. മര്‍ക്കസിന്റെ ഒമ്പത് നിലയുടെ നിര്‍മാണ സമയത്തു തന്നെ പരിസരവാസികളായ നിരവധി പേര്‍ ഇതിനെതിരേ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
മര്‍ക്കസ് ഇതുവരെ കെട്ടിട നികുതിയും ഭൂ നികുതിയോ അടച്ചിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മര്‍ക്കസിന്റെ രണ്ടു നിലകള്‍ ഒഴിച്ചു ബാക്കിയെല്ലാം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കും. അനധികൃത നിര്‍മ്മാണത്തെ പറ്റി ആഭ്യന്തര വകുപ്പിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കോര്‍പ്പറേഷനും പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ കെട്ടിടം മര്‍ക്കസിനടുത്തായി ഉണ്ടായിട്ടും നിയമവിരുദ്ധമായി ഈ ഉയരത്തില്‍ ഒരു കെട്ടിടം നിര്‍മ്മിച്ചത്, എ.എസ്.ഐയുടെ നിയമങ്ങള്‍ ലംഘിച്ചുമായിരുന്നു. ഇതേപ്പറ്റി എ.എസ്.ഐ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും അവരും അത് അവഗണിക്കുകയായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു.
പലതവണ മുന്‍പ് മര്‍ക്കസ് നിര്‍മാണത്തിന്റെയും ഭൂമിയുടേയും ഉടമസ്ഥാവകാശ രേഖകള്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടെങ്കിലും മര്‍ക്കസ് നേതാക്കള്‍ അതു സമര്‍പ്പിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള വിവാദമൂലമാണ് കെട്ടിടം സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്ക് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്.
Discussion about this post