കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ലോക്ക് ഡൗണും സാമൂഹിക അകല പരിപാലനവും നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരും പൊലീസും ദയനീയ പരാജയമാണെന്ന് ഗവർണ്ണർ ജഗ്ദീപ് ധാംകർ. ഈ നില തുടരുകയാണെങ്കിൽ ലോക്ക് ഡൗൺ നടപ്പിലാക്കാൻ അർദ്ധ സൈനിക വിഭാഗത്തിന്റെ സഹായം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ നിബന്ധനകൾ കർശനമായി നടപ്പിലാക്കണം. എന്നാൽ സാമൂഹിക അകല പാലനം 100 ശതമാനം ഉറപ്പ് വരുത്തുന്നതിൽ പൊലീസും സർക്കാരും പരാജയപ്പെടുകയാണ്. ആൾക്കൂട്ടങ്ങളും മതപരമായ ചടങ്ങുകളും നിയന്ത്രിക്കപ്പെടുന്നില്ല. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനോട് അർദ്ധ സൈനിക വിഭാഗത്തിന്റെ സഹായം തേടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.‘ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ട് ഗവർണ്ണർ അറിയിച്ചു.
രാജ്യവ്യാപക ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പശ്ചിമ ബംഗാൾ ഗവർണ്ണറുടെ പ്രതികരണം. അതേസമയം പശ്ചിമ ബംഗാളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 213 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post