തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് നടക്കാതിരുന്ന യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മെയ് രണ്ടാം വാരത്തില്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. മെയ് 11 മുതല്‍ നടത്തണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കണമെന്നുമാണ് യൂണിവേഴ്‌സിറ്റികള്‍ക്ക് സർക്കാർ നൽകിയ നിര്‍ദേശം.
കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാല്യുവേഷന്‍ ഏപ്രില്‍ 20 ന് തുടങ്ങാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിര്‍ദേശം നല്‍കി. പരീക്ഷയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വകുപ്പ് മാനദണ്ഡം പാലിക്കണമെന്നും നിർ ദ്ദേശത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. അധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാലാണ് സമിതി ചെയര്‍മാന്‍. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.
Discussion about this post