ലഖ്നൗ: പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാലാണ് വേദനയോടെയെങ്കിലും താൻ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ ബഹുജന പങ്കാളിത്തം പാടില്ലെന്നും ആരോഗ്യം നോക്കണമെന്നും താൻ കാരണം ഒരാൾക്ക് പോലും രോഗബാധ ഉണ്ടാകുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണമെന്നും യോഗി ജനങ്ങളോട് അഭ്യർത്ഥിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് തിങ്കളാഴ്ച രാവിലെ ദില്ലി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു അന്തരിച്ചത്. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ഉത്തർപ്രദേശ് സർക്കാരിൽ ഫോറസ്റ്റ് റേഞ്ചർ ആയിരുന്ന ആനന്ദ് സിംഗ് ബിഷ്ത് ഇപ്പോൾ ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂർ സ്വദേശിയാണ്.
ഉത്തർ പ്രദേശ് ഗവർണ്ണർ ആനന്ദി ബെൻ പട്ടേൽ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജിതേന്ദ്ര സിംഗ്, കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര, മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്, മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പിതാവിന്റെ വിയോഗ വേളയിലും ജനക്ഷേമം മുൻ നിർത്തി വ്യക്തിപരമായ നിയന്ത്രണം പാലിക്കുന്ന യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നിരവധി പേർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതികരണം രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നായ ഉത്തർ പ്രദേശിൽ 969 പേർക്ക് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തപ്പോൾ മരണസംഖ്യ 14 ആണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പ്രകടമാക്കുന്ന ഉത്തർ പ്രദേശ് സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിസഭയും അഭിനന്ദിച്ചിരുന്നു.
Discussion about this post