കൊല്ലം: ലോക്ക് ഡൗൺ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായ സമാന്തര വിദ്യാഭ്യാസ മേഖല അധികൃതരുടെ അവഗണനയെ തുടർന്ന് തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നു. പരീക്ഷാ കാലത്ത് അപ്രതീക്ഷിതമായി നിലവിൽ വന്ന പ്രതിസന്ധിയിൽ പട്ടിണിയിലായിരിക്കുകയാണ് മേഖലയെ ആശ്രയിച്ച് ഉപജീവിക്കുന്ന പതിനായിരക്കണക്കിന് അദ്ധ്യാപകരും ജീവനക്കാരും.
കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ ആദ്യ തൊഴിലിടമായി വിലയിരുത്തപ്പെടുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ മാർഗ്ഗമില്ലാതെ വലയുന്നത്. ലോകത്തിന് തന്നെ മാതൃകയായ കേരള വിദ്യാഭ്യാസ മോഡലിന്റെ കീർത്തിക്ക് അവിസ്മരണീയമായ സംഭാവന നൽകുന്നവരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ. സംസ്ഥാനത്തെ പ്രശസ്തമായ പല കോളേജുകളുടെയും സ്കൂളുകളുടെയും മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സമാന്തര സ്ഥാപനങ്ങൾ, അസംഘടിത മേഖലയായതിനാൽ കടുത്ത അവഗണയാണ് അധികാരികളിൽ നിന്ന് നേരിടുന്നത്.
കേരളത്തിലെ അദ്ധ്യയന വർഷത്തിന് നാന്ദി കുറിച്ചു കൊണ്ട് എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് സമാന്തര സ്ഥാപനങ്ങളിൽ ക്ലാസ്സുകൾ ആരംഭിക്കുന്നത്. ഏപ്രിൽ അവസാനമായിട്ടും ലോക്ക് ഡൗൺ അനിശ്ചിത്മായി നീളുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ക്രിയാത്മകമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഈ മേഖലയിലെ അദ്ധ്യാപകർ പറയുന്നു. സർക്കാരിൽ നിന്ന് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമായില്ലെങ്കിലും ബാങ്ക് വായ്പകളോ ക്ഷേമനിധികളോ ഇവർക്ക് ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയതായി വെൽഫെയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്സ്(WOTT) സംസ്ഥാന ജനറൽ സെക്രട്ടറി ജി കെ സുജേഷ്, സംസ്ഥാന ചെയർമാൻ ടി ജോൺസൺ എന്നിവർ അറിയിച്ചു.
കുടിശ്ശിക ഫീസുകൾ പിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിലും അദ്ധ്യയനം മുടങ്ങാതിരിക്കാൻ ഓൺലൈൻ ക്ലാസ്സുകളും യൂട്യൂബ് വീഡിയോകളും തയ്യാറാക്കി മുന്നോട്ട് പോകുകയാണ് ഇത്തരം സ്ഥാപനങ്ങൾ. അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാനോ സ്ഥാപനത്തിന്റെ വാടക കൊടുക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെങ്കിലും കർത്തവ്യം മറക്കുവതെങ്ങനെയെന്ന് കൊട്ടാരക്കര മഹാരാജ കോളേജ് ഡയറക്ടർ മഹേശ്വർ ദാസ് ചോദിക്കുന്നു.
കഷ്ടതയുടെ കാലത്തും കടം വാങ്ങിയും ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ച് അദ്ധ്യയനം മുന്നോട്ട് കൊണ്ടു പോകുന്ന ഇവരുടെ സങ്കടങ്ങൾ പരിഹരിക്കാൻ ഇനിയും സർക്കാർ തയ്യാറാകണമെന്നാണ് രക്ഷാകർത്താക്കളും വിദ്യാർത്ഥികളും അപേക്ഷിക്കുന്നത്.
Discussion about this post