പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി ഇറാന് മേൽ അതിശക്തമായ സൈനിക ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള രണ്ട് ദിവസത്തെ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’ (Operation Epic Fury 2.0) എന്ന പേരിൽ പുതിയ സൈനിക നീക്കത്തിന് പദ്ധതിയിടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 7-ന് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിലാണ് പെന്റഗൺ പുതിയ ആക്രമണ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക, ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) തുറന്നുനൽകുക എന്നീ അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാത്ത ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ ട്രംപ് പൂർണ്ണമായും തള്ളിയിരുന്നു. ചൈന സന്ദർശനം കഴിഞ്ഞ് എയർഫോഴ്സ് വൺ വിമാനത്തിൽ വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിനിടെയും ട്രംപ് തന്റെ കർക്കശ നിലപാട് ആവർത്തിച്ചു. ഒന്നുകിൽ ചർച്ചയ്ക്ക് തയ്യാറാകുക, അല്ലെങ്കിൽ ഇറാൻ പൂർണ്ണമായും തകർക്കപ്പെടും എന്നതായിരുന്നു ചൈനയിലേക്ക് തിരിക്കും മുൻപ് ട്രംപിന്റെ മുന്നറിയിപ്പ്.
അതേസമയം, നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ ട്രംപിന് ഈ യുദ്ധം വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അമേരിക്കൻ ജനതയ്ക്കിടയിൽ ഈ യുദ്ധത്തിന് വലിയ പിന്തുണയില്ലെന്ന് മാത്രമല്ല, യുദ്ധം മൂലം രാജ്യത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരെ കടുത്ത രീതിയിൽ ബാധിക്കുന്നുമുണ്ട്. ഇറാനെ അനുനയിപ്പിച്ച് ഹോർമുസ് കടലിടുക്ക് തുറപ്പിക്കാനും യുദ്ധത്തിൽ വിജയം പ്രഖ്യാപിക്കാനും സഖ്യകക്ഷികൾ ട്രംപിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ആവശ്യമെങ്കിൽ യുദ്ധം കടുപ്പിക്കാൻ തന്നെയാണ് പെന്റഗണിന്റെ തീരുമാനം എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണം നടത്തുക, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് (Kharg Island) യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക, ഭൂഗർഭ ആണവ നിലയങ്ങളിലേക്ക് പ്രത്യേക കമാൻഡോകളെ അയക്കുക തുടങ്ങിയ മൂന്ന് തരം ആക്രമണ സാധ്യതകളാണ് അമേരിക്ക പരിഗണിക്കുന്നത്. എന്നാൽ ഇത് വലിയ രീതിയിലുള്ള ജീവഹാനിക്കും യുദ്ധ വ്യാപനത്തിനും കാരണമായേക്കാം.
അമേരിക്കയുടെ ഈ വൻ യുദ്ധനീക്കത്തോട് കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയുടെ ഏത് തരത്തിലുള്ള അധിനിവേശത്തെയും നേരിടാൻ തങ്ങളുടെ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചക്കാരനുമായ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കൻ തീരുമാനങ്ങൾ അവർക്ക് തന്നെ വൻ തിരിച്ചടിയാകുമെന്നും തങ്ങളുടെ നീക്കങ്ങൾ വൈറ്റ് ഹൗസിനെ അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള 33 മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിൽ 30 എണ്ണത്തിന്റെയും നിയന്ത്രണം ഇറാൻ തിരിച്ചുപിടിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും യുഎസ് നാവികസേനയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യുദ്ധം വീണ്ടും തുടങ്ങിയാൽ അത് ആഗോള എണ്ണവില കുതിച്ചുയരുന്നതിനും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുമെന്ന ആശങ്ക സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൻ ചർച്ചയായി മാറിയിരിക്കുകയാണ്.












