നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം നേതാവ് സജി ചെറിയാൻ. പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം അത്യാവശ്യമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിനെതിരെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പിന്തുണയുമായി സജി ചെറിയാൻ രംഗത്തെത്തിയത്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും പരിചയസമ്പന്നനായ നേതാവിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും തലമുതിർന്ന രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ എന്ന് സജി ചെറിയാൻ ഓർമ്മിപ്പിച്ചു. ഈ യാഥാർത്ഥ്യം വി.ഡി. സതീശൻ പോലും സമ്മതിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ നയിക്കാൻ വേണ്ടിയാണ് പിണറായി വിജയൻ മത്സരിച്ചതും ജയിച്ചതും. എന്നാൽ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചത് കൊണ്ടാകാം എൽഡിഎഫ് അധികാരത്തിൽ എത്താതിരുന്നത്.
തിരഞ്ഞെടുപ്പ് തിരിച്ചടി സ്വാഭാവികമാണ്. ഇതിനേക്കാൾ വലിയ പ്രതിസന്ധികളിൽ നിന്നും അപകടങ്ങളിൽ നിന്നും ഇടതുപക്ഷം ശക്തമായി തിരിച്ചു വന്നിട്ടുണ്ടെന്നും സജി ചെറിയാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.








