ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ലോക്ഡൗണിൽ നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞ് അഭിപ്രായപ്പെട്ട് സുപ്രീംകോടതി. നിരവധി തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഈ അവസരത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് ഒരുപാട് പേർക്ക് ഉപകരിക്കുമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ മൂന്നംഗ ജഡ്ജിമാരുടെ ബഞ്ചാണ് ഇങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്.തദ്ദേശ തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചുള്ള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
2020 ജൂൺ മാസത്തിലാണ് കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.എന്നാൽ, അത് നേരത്തെ നടപ്പിലാക്കിയാൽ, കോടിക്കണക്കിന് പേർക്ക് പ്രയോജനം ലഭിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. നിരവധി അന്യസംസ്ഥാന തൊഴിലാളികൾ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ച് രാജ്യത്ത് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്.










