പട്ന : ബീഹാർ രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നു. നിഷാന്ത് കുമാറിനെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ പിൻഗാമിയാക്കണമെന്ന ജെഡിയു പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. നിഷാന്ത് കുമാർ നാളെ ജെഡിയുവിൽ ചേരും. നിതീഷ് കുമാറിന്റെ രാജിക്ക് ശേഷം സംസ്ഥാനത്തെ ഉപ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിഷാന്തിനെ പരിഗണിക്കുമെന്ന് സൂചനയുണ്ട്.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം സമർപ്പിച്ചതിന് ശേഷം പാർട്ടി പ്രവർത്തകരുടെ വൈകാരിക പ്രതികരണത്തിന് പിന്നാലെയാണ് മകൻ രാഷ്ട്രീയരംഗത്തേക്ക് എത്തുകയാണെന്ന് നിതീഷ് കുമാർ അറിയിച്ചത്. നിതീഷ് കുമാറിന്റെയും ഭാര്യ അന്തരിച്ച മഞ്ജു സിൻഹയുടെയും ഏക മകനാണ് നിഷാന്ത് കുമാർ. മെസ്രയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ബിഐടി) നിന്നും സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ് നിഷാന്ത്. നിതീഷ് രാജ്യസഭയിലേക്ക് മാറുന്നതോടെ, ബിഹാറിൽ ആദ്യമായി ബിജെപിക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.









