ലഖ്‌നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന ബിജെപി-ആർഎസ്എസ് ഏകോപന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തു. കാൺപൂരിലെ നവാബ്ഗഞ്ചിലുള്ള പണ്ഡിറ്റ് ദീൻദയാൽ സനാതൻ ധർമ്മ വിദ്യാലയത്തിൽ വച്ചാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ നിർണായകമായ ബിജെപി-ആർഎസ്എസ് ഏകോപന യോഗം നടന്നത്. 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് നേരത്തെ തന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായകയോഗം നടന്നത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സംസ്ഥാനത്തെ പ്രകടനവും യോഗത്തിൽ അവലോകനം ചെയ്യപ്പെട്ടു. മുതിർന്ന ബിജെപി, ആർഎസ്എസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സർക്കാരും സംഘടനയും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, പാർട്ടി പ്രവർത്തകരുടെ ആശങ്കകൾ പരിഹരിക്കുക, താഴെത്തട്ടിൽ നിന്ന് പ്രതികരണം സ്വീകരിക്കുക എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ. ബിജെപി സംസ്ഥാന പ്രസിഡന്റ് പങ്കജ് ചൗധരി, ജനറൽ സെക്രട്ടറി (സംഘടന) ധരംപാൽ സിംഗ്, ആർഎസ്എസ് സംസ്ഥാന പ്രചാരക് ശ്രീറാം, വിവിധ ആർഎസ്എസ് അനുബന്ധ സംഘടനകളിലെ നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സർക്കാരും ആർഎസ്‌എസും അനുബന്ധ സംഘടനകളും തമ്മിൽ കൂടുതൽ ഏകോപനം ആവശ്യമാണെന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ യോഗി ആദിത്യനാഥ് വ്യക്തമാക്കി.











