ഡല്‍ഹി: സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിൽ വീഴ്ച വന്ന സംഭവത്തിൽ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇടുക്കിയിലും കോട്ടയത്തും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ച വന്നതായും അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇവിടങ്ങളില്‍ സാഹചര്യം വഷളാകാന്‍ കാരണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
കൊറോണ പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്‍റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ലായെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വി. മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യമൊന്നാകെ ലോക്ഡൗണില്‍ ആയിട്ട് ഒരുമാസം പിന്നിട്ടു കഴിഞ്ഞു. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി തന്നെ പലതവണ ഓര്‍മിപ്പിച്ചത്. അവസാനത്തെ രോഗിയും സുഖം പ്രാപിച്ചാലേ രാജ്യം സുരക്ഷിതമായി എന്ന് പറയാനാകൂ. അല്ലാത്തപക്ഷം നാമെല്ലാവരും കൊവിഡ് രോഗത്തിന്‍റെ നോട്ടപ്പുള്ളികളാണ്. എപ്പോള്‍ വേണമെങ്കിലും നമ്മെ കീഴ്പ്പെടുത്താന്‍ വൈറസ് ട്രിഗര്‍ അമര്‍ത്താം.
ലോകരാജ്യങ്ങളില്‍ പലയിടത്തും നാം ഇത് കണ്ട് കഴിഞ്ഞു. ജാഗ്രതയുടെ കണ്ണൊന്ന് തെറ്റിയാല്‍ അത് അപകടമാകും.എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിന് പിഴവ് പറ്റിയോ എന്ന് കൂടി ആലോചിക്കേണ്ട സമയമാണ്. രാജ്യമൊന്നാകെ യുദ്ധസമാന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ കേരളത്തിലെ ഇടതുസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് നാം ഇടുക്കിയിലും കോട്ടയത്തും കാണുന്നത്.
എറ്റവും സുരക്ഷിതമായ ഗ്രീന്‍ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോള്‍ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരുംമുമ്പേ ഗ്രീന്‍ സോണ്‍, റെഡ് സോണായി മാറി. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്‍റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല.
മറ്റുള്ളവര്‍ സര്‍ക്കാരിനെക്കുറിച്ച് മേനി പറയുന്നത് കേട്ട് , കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണം. എന്നിട്ട് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ വ്യാപകമായി നടത്തണം. എങ്കിലേ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് അതിവേഗം തിരിച്ചറിയാനാകൂ. അല്ലെങ്കില്‍ ഈ വൈറസ് നമ്മുടെ നാടിനെ വിഴുങ്ങുന്നതാകും ഫലം. അതീവ ജാഗ്രത തുടരാം. അതില്‍ വിട്ടുവീഴ്ച ഇനി പാടില്ല.
Discussion about this post