ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തന്റെ ശമ്പളം പൂർണ്ണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് ലിലിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളത്തിൽ 30 മുതൽ 50 ശതമാനം വരെ കുറവുണ്ടാകും.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന ഉപഭോഗം കുറഞ്ഞത് എണ്ണ- പാചകവാതക വിപണനത്തെ ബാധിച്ചിട്ടുണ്ട്. അതിനാൽ റിലയൻസിന്റെ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാകും.
കമ്പനിയുടെ റിഫൈനറി ബിസിനസ്സിലും ചില്ലറ ബിസിനസ്സിലും ഇടിവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നഷ്ടം ഒരു പരിധി വരെ നികത്താൻ ടെലികോം വിഭാഗത്തിന് സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ. റിലയൻസ് ജിയോയിൽ 43,574 കോടി രൂപ നിക്ഷേപിക്കാൻ കഴിഞ്ഞ മാസം ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. ഇത് കമ്പനിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വാട്സാപ്പിന്റെ പേമെന്റ് പ്ലാറ്റ്ഫോമായ വാട്സാപ്പ് പേയും റിലയൻസ് ജിയോയും കൈകോർക്കുന്ന ‘ജിയോമാർട്ട്‘ പ്രഖ്യാപനവും വൻ പ്രതീക്ഷകളാണ് മുന്നോട്ട് വെക്കുന്നത്.
Discussion about this post