തിരുവനന്തപുരം: യുഎഇ എക്സ്ചേഞ്ചിന്റെ ഉടമസ്ഥാവകാശം ബി ആർ ഷെട്ടി തട്ടിയെടുത്തതാണെന്ന ആരോപണവുമായി മലയാളി വ്യവസായി രംഗത്ത്. കോടികളുടെ കടബാധ്യതയുമായി യു.എ.ഇ വിട്ട ബി.ആർ ഷെട്ടിക്കെതിരെ ബാങ്കുകൾ നിയമനടപടികളുമായി മുന്നോട്ട് നീങ്ങുന്ന ഈ സാഹചര്യത്തിലാണ് ആരോപണവുമായി മാവേലിക്കര സ്വദേശി ഡാനിയൽ വർഗീസ് രംഗത്തെത്തിയിരിക്കുന്നത്.
ഷെട്ടി തന്നെ വഞ്ചിച്ച് വ്യാജരേഖകളുണ്ടാക്കി 1980കളുടെ തുടക്കത്തിൽ സ്ഥാപനം കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ഡാനിയേൽ വർഗീസ് ആരോപിക്കുന്നത്. സ്ഥാപനം തിരിച്ചു പിടിക്കുന്നതിനായി നിയമപരമായി മുന്നോട്ട് നീങ്ങാനുള്ള ഒരുക്കത്തിലാണിപ്പോൾ ഡാനിയേൽ. കമ്പനിയുടെ ഉടമസ്ഥത തെളിയിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്ന് ഡാനിയേൽ വ്യക്തമാക്കി.
കൃത്രിമ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ഡാനിയേലിന്റെ ലോക്കൽ പാർട്ടണറിന്റെ കൂടെ ചേർന്ന് ഷെട്ടി ഉടമസ്ഥാവകാശം തട്ടിയെടുക്കുകയായിരുന്നുവെന്നും കൂടാതെ കള്ള ഒപ്പുകളിട്ട് ഷെട്ടി വ്യാജ രേഖകൾ സൃഷ്ട്ടിച്ചുവെന്നും ഡാനിയേൽ കൂട്ടിച്ചേർത്തു.
അബുദാബി കോടതിയിൽ കേസ് ഫയൽ ചെയ്തുവെങ്കിലും കമ്പനിയുടെ അന്നത്തെ മൂല്യത്തിനനുസരിച്ചുള്ള നഷ്ട്ടപരിഹാരം തനിക്ക് ലഭിക്കാതെ പോയെന്നും ഡാനിയേൽ പറയുന്നു.












