ഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വർദ്ധിക്കുന്ന രാജ്യതലസ്ഥാനത്ത് നിന്നും മറ്റൊരു ദുഃഖവാർത്ത കൂടി. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് റേഷൻ വിതരണത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്ന അദ്ധ്യാപിക വൈറസ് ബാധയെ തുടർന്ന് മരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു നോർത്ത് ഡൽഹിയിലെ വസീറാബാദിലെ പ്രൈമറി സ്കൂൾ അദ്ധ്യാപികക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഏപ്രിൽ 28നായിരുന്നു ഇവർ അവസാനമായി സ്കൂളിൽ എത്തിയത്. മെയ് 2 മുതൽ രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവരുടെ ഭർത്താവും മരിച്ചിരുന്നു.
കൃത്യനിർവ്വഹണത്തിനിടെ കൊവിഡ് ബാധിതനായതിനെ തുടർന്ന് മരിച്ച പൊലീസ് കോൺസ്റ്റബിൾ അമിത് കുമാറിന്റെ മരണത്തിന് പിന്നാലെയാണ് ഡൽഹിയിൽ നിന്നും ഈ വാർത്തയും പുറത്ത് വരുന്നത്. അമിത് കുമാറിന് ഡൽഹിയിലെ പ്രമുഖ ആശുപത്രികൾ ചികിത്സ നിഷേധിച്ചതായി പരാതി ഉയർന്നിരുന്നു.
അതേസമയം ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 6923 ആയി. മരണസംഖ്യ 74 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് 381 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വൈറസ് ബാധിതരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.
Discussion about this post