കോവിഡ് വിരുദ്ധ പോരാട്ടത്തിനിടെ രാജ്യവ്യാപകമായി മെയ് 22 ന് പണിമുടക്കിന് ആഹ്വാനം നൽകി പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ. ലോക്ക്ഡൗൺ കാലയളവിൽ ചില സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങൾ താൽക്കാലികമായി നിർത്തിവച്ചെന്നാരോപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിഷയം ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ (ഐഎൽഒ) എത്തിക്കാനും തീരുമാനമായിട്ടുണ്ടെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്. എം.സി, സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ള്യു.എ, എ.ഐ.സി.സി.ടി.യു, എൽ.പി.എഫ്, യു.ടി.യു.സി എന്നിവയാണ് സംയുക്ത പ്രസ്താവന ഇറക്കിയ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ.
“2020 മെയ് 14 ന് നടന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ (സിടിയു) സംയുക്ത യോഗത്തിൽ ലോക്ക് ഡൗൺ കാലയളവിൽ രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ഈ വെല്ലുവിളിയെ നേരിടാൻ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു,” 10 സിടിയുമാരുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പത്ത് ട്രേഡ് യൂണിയനുകളുടെ ദേശീയ തലത്തിലുള്ള നേതാക്കൾ മെയ് 22 ന് ഡൽഹിയിലെ രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ നിരാഹാര സമരം നടത്താനാണ് നീക്കം. അതോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലും സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
Discussion about this post