ഡൽഹി: ഭീകരസംഘടനയായ ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ള 5 ഭീകരർ കശ്മീരിൽ പിടിയിലായി. ഇവരിൽ നിന്ന് വൻ ആയുധ ശേഖരവും സൈന്യം പിടിച്ചെടുത്തു.
ബുദ്ഗാം പൊലീസും 53 രാഷ്ട്രീയ റൈഫിൾസും സി ആർ പി എഫും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ലഷ്കർ ഭീകരർ പിടിയിലായത്. നേരത്തെ പിടിയിലായ ലഷ്കർ ഭീകരൻ സഹൂർ വാനിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചായിരുന്നു സൈന്യത്തിന്റെ നീക്കം. ഭീകരർ ഒളിഞ്ഞിരിക്കുന്ന താവളത്തെക്കുറിച്ച് ലഭിച്ച വ്യക്തമായ വിവരത്തെ തുടർന്ന് സൈന്യം നടത്തിയ മിന്നൽ നീക്കത്തിൽ ഭീകരർക്കൊപ്പം വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ലഷ്കർ ഭീകരൻ യൂസഫ് കന്ത്രുവിന്റെ അടുത്ത അനുയായികളിൽ ഒരാളും പിടിയിലായ ഭീകരരുടെ കൂട്ടത്തിലുണ്ട്. അയാളുടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെയായിട്ടായിരുന്നു ഭീകരരുടെ ഒളിത്താവളം. യൂനുസ് മിർ, അസ്ലാം ഷെയ്ഖ്, പർവേസ് ഷെയ്ഖ്, റഹ്മാൻ ലോൺ എന്നിവരാണ് പിടിയിലായ മറ്റ് ഭീകരർ.
മേഖലയിൽ സജീവ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്ന ഭീകരർക്ക് സന്ദേശങ്ങളും അവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നവരാണ് പിടിയിലായിരിക്കുന്ന ഭീകരർ എന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ഖാൻസാഹിബ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post