തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും പരസ്പരം ആരോപണമുന്നയിക്കുന്നു. തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍, ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ക്ക് അധികാരമേറ്റെടുക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. പുതുക്കിയ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്. വാര്‍ഡ് പുനര്‍നിര്‍ണയ നടപടികള്‍ ഒരുവര്‍ഷം മുമ്പ് ആരംഭിച്ചിരുന്നെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ലെന്നും അക്കാര്യം പല തവണ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.
വാര്‍ഡ് വിഭജനം സംബന്ധിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന് തീരുമാനം ആഗസ്ത് അഞ്ചിന് പ്രഖ്യാപിക്കണമെന്ന് കമ്മീഷന് തീരുമാനിച്ചെങ്കിലും പ്രഖ്യാപനം നീണ്ടു. അന്ന് രണ്ട് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനത്തിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ എല്ലാ പഞ്ചായത്തുകളുടെയും വിഭജനം നീട്ടിവെച്ചതാണ് അടിസ്ഥാനപ്രശ്നമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
തദ്ദേശ സ്വയംഭരണ സമിതികള്‍ ചുമതലയേല്ക്കുന്നതില് ഒരുമാസത്തെ കാലതാമസം കഴിഞ്ഞ തവണയുമുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ ഒക്ടോബര്‍ രണ്ടിന് ചുമതലയേല്‍ക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം നീട്ടി നവംബര്‍ ഒന്നിനാണ് ചുമതലയേറ്റതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യാഴാഴ്ചയിലെ ഹൈക്കോടതിവിധി നിര്ണായകമാകുകയാണ്. പഞ്ചായത്ത് വിഭജനവും പുതിയ നാല് മുനിസിപ്പാലിറ്റികളുടെ രൂപവത്കരണവും റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്കിയ അപ്പീലില്‍ 20ന് ഡിവിഷന്‍ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കും.
സിംഗിള്‍ബെഞ്ചിന്റെ വിധിക്ക് സ്റ്റേ അനുവദിച്ചാല്‍ 86 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്
Discussion about this post