പൂനെ: കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ ലോകമെമ്പാടും പുരോഗമിക്കവെ നിർണ്ണായക നേട്ടവുമായി ഇന്ത്യൻ കമ്പനി. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡിനെതിരായ സാദ്ധ്യതാ വാക്സിൻ ഉത്പാദനം ആരംഭിച്ചതായി ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഓക്‌സ്ഫഡിലെ ജെന്നർ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സാദ്ധ്യതാ വാക്സിന്റെ ഉത്പാദനത്തിനാണ് തുടക്കമിട്ടത്.
കുരങ്ങുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം മികച്ച ഫലം നൽകിയതായി കമ്പനി വ്യക്തമാക്കി. ആയിരത്തിൽ പരം മനുഷ്യരെ ഉള്‍പ്പെടുത്തി നടത്തിയ ക്ലിനിക്കൽ പരീക്ഷണവും നല്ല പ്രതികരണമാണ് ഉളവാക്കിയത്. തുടർന്നാണ് കമ്പനി ഉത്പാദനം ആരംഭിച്ചത്.
ഒക്ടോബര്‍ മാസത്തോടെ 40 മില്ല്യന്‍ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അദാർ പൂനാവാല പറഞ്ഞു. വാക്‌സിന്‍ ഉത്പാദനത്തിലും ശേഷിക്കുന്ന ക്ലിനിക്കല്‍ പരീക്ഷണത്തിലും ഇന്ത്യയ്ക്ക് നിര്‍ണായകമായ പങ്കാണ് വഹിക്കാൻ കഴിയുകയെന്നും കമ്പനി അറിയിച്ചു.
165 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. 20 വാക്‌സിനുകളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്‌സിനാണ് കമ്പനി നിർമ്മിക്കുന്നത്.
അതേസമയം വാക്‌സിന്‍ ഉത്പാദനത്തിന് തുടക്കം കുറിക്കാനും ആവശ്യത്തിന് ഡോസുകള്‍ ലഭ്യമാക്കാനും വേണ്ടി മാത്രമാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് ഉത്പാദനം ആരംഭിച്ചതെന്നും അദാർ പൂനാവാല വിശദീകരിച്ചു. ഉത്പാദനം ആരംഭിച്ചെങ്കിലും സുരക്ഷിതവും ഫലപ്രദവും ആണെന്ന് ഉറപ്പിച്ചതിനുശേഷം മാത്രമേ വാക്‌സിന്‍ വിതരണം ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post