ബംഗലൂരു: ഐ എസ് ആർ ഒയുടെ സ്വപ്നപദ്ധതിയായ ഗഗൻയാന്റെ ഒരുക്കങ്ങൾ റഷ്യയിൽ പുനരാരംഭിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ബഹിരാകാശ സഞ്ചാരികളുടെ പരിശീലനമാണ് റഷ്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ റോസ്കോസ്മോസിൽ പുനരാരംഭിച്ചത്. ദൗത്യത്തിന് തയ്യാറെടുക്കുന്ന നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെയും പരിശീലനം പുനരാരംഭിച്ചതായി റോസ്കോസ്മോസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
നാല് ഇന്ത്യൻ ബഹിരാകാശ യാത്രികരും ആരോഗ്യവാന്മാരാണ്. സാമൂഹിക അകലപാലനം അടക്കമുള്ള എല്ലാ സുരക്ഷാ- പ്രതിരോധ പ്രവർത്തനങ്ങളും കൃത്യമായി വിലയിരുത്തപ്പെടുന്നുണ്ട്. എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ട് പോകുന്നതായും റോസ്കോസ്മോസ് വ്യക്തമാക്കുന്നു.
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഐ എസ് ആർ ഓയുടെ സ്വപ്നപദ്ധതിയാണ് ഗഗൻയാൻ. 10,000 കോടി രൂപയുടെ പദ്ധതി ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികമായ 2022ലാണ് ഇന്ത്യ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ബഹിരാകാശ വാഹനത്തിന്റെ നിയന്ത്രണം, അടിസ്ഥാനപരമായ അറിവുകൾ, ബഹിരാകാശ ഗതി നിർണ്ണയം എന്നീ മേഖലകളിലാണ് റഷ്യ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പരിശീലനം നൽകുന്നത്.
ഇന്ത്യയുടെ ബഹിരാകാശ യാത്രാ ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് യാത്രികർക്ക് പരിശീലനം നൽകുന്ന കരാറിൽ 2019 ജൂൺ 27നാണ് റഷ്യ ഒപ്പു വെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരി 10ന് ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം ആരംഭിച്ചുവെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പരിശീലനം നിർത്തി വെക്കുകയായിരുന്നു. ഇതാണ് പുനരാരംഭിച്ചിരിക്കുന്നത്.
റഷ്യയിൽ പരിശീലനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന ബഹിരാകാശ യാത്രികർക്ക് ഐ എസ് ആർ ഒയുടെ വക വീണ്ടും പരിശീലന പരിപാടികൾ ഉണ്ടായിരിക്കും. എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും ഗഗൻയാൻ യാത്ര തിരിക്കുകയെന്ന് ഐ എസ് ആർ ഒ വ്യക്തമാക്കുന്നു.
Discussion about this post