തിരുവനന്തപുരം: ഗോവയില്‍ കാസർഗോഡ് സ്വദേശിനിയായ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്കി പെൺകുട്ടിയുടെ അമ്മ മിനി. തലശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനി അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു പരാതി.
ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍ക്കിരയായാണ് അഞ്ജന മരിച്ചതെന്ന് സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യയാണെങ്കില്‍ അതിലേക്കു നയിച്ച കാരണങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സഹായിക്കണമെന്നും മിനി അഭ്യര്‍ത്ഥിച്ചു.
സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരുമായ ആളുകളും മയക്കുമരുന്നു മാഫിയകളും അഞ്ജനയുടെ മരണത്തിനു പിന്നിലുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഗോവ, കേരള മുഖ്യമന്ത്രിമാര്‍ക്കും ദേശീയ, സംസ്ഥാന വനിത കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. അഞ്ജനയുടെ ഒപ്പമുണ്ടായിരുന്ന 13 പേരുടെ വിവരങ്ങളും പരാതിയിലുണ്ട്. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അഞ്ജനയെ മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് അടുപ്പിച്ചതെന്നും അവളെ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്നതാണെന്നും അമ്മ പരാതിപ്പെടുന്നു.
Discussion about this post