ഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജെയ്ഷെ മുഹമ്മദ്- ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ. 2019ലേതിന് സമാനമായ സ്ഫോടനം നടത്താൻ പദ്ധതിയിട്ട്, സ്ഫോടകവസ്തുക്കളുമായി എത്തിയ കാർ സൈന്യത്തിന്റെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിലൂടെ പിടിച്ചെടുക്കുകയായിരുന്നു. വലിയ ആൾനാശത്തിന് കാരണമായേക്കാവുന്ന ഭീകരരുടെ ഗൂഢനീക്കമാണ് സൂക്ഷമ ജാഗ്രതയുടെ ഫലമായി സൈന്യം നിർവീര്യമാക്കിയത്.
വ്യാഴാഴ്ച സ്ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഇതിനായി ഭീകരർ ഉപയോഗിച്ച കാർ ബുധനാഴ്ച രാത്രി 8.30നും 9.30നും ഇടയിൽ പുൽവാമയിലെ രാജ്പൊരയിൽ വെച്ച് സിഗ്നൽ തെറ്റിച്ച് കടന്നു പോയി. തുടർന്ന് വാഹനത്തിന് നേർക്ക് വെടിയുതിർത്ത സുരക്ഷാ സേന വാഹനത്തെ പിന്തുടർന്നു.
സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് വ്യക്തമായ ഭീകര ഒടുവിൽ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നാകക്ക് 200 മീറ്റർ അകലെ നിന്നും സൈന്യം വെളുത്ത ഹ്യൂണ്ടായ് സാൻട്രോ കാർ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഇവ പിന്നീട് നിയന്ത്രിത സ്ഫോടനത്തിലൂടെ സൈന്യം നിർവീര്യമാക്കുകയായിരുന്നു.
#WATCH J&K: In-situ explosion of the vehicle, which was carrying IED, by Police in Pulwama.
Major incident of vehicle-borne IED explosion was averted by Police, CRPF & Army after Pulwama Police got credible info last night that a terrorist was moving with an explosive-laden car pic.twitter.com/UnUHSYB07C
— ANI (@ANI) May 28, 2020
ഭീകരരുടെ പദ്ധതിയെക്കുറിച്ച് വ്യക്തമായ ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മനസാന്നിദ്ധ്യം നഷ്ടപ്പെട്ട ഭീകരർ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും വാഹനം ഓടിച്ചിരുന്ന ആദിൽ എന്ന ഭീകരനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നും കശ്മീർ ഐ ജി വിജയ് കുമാർ വ്യക്തമാക്കി. ഭീകരർ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.
ഭീകരരുടെ ലക്ഷ്യം സൈനിക വാഹനങ്ങളായിരുന്നു. 45 കിലോഗ്രാം സ്ഫോടകവസ്തുക്കളായിരുന്നു ഇവർ വാഹനത്തിനുള്ളിൽ നിറച്ചിരുന്നത്. ഹിസ്ബുൾ മുജഹിദ്ദീന്റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണ പദ്ധതിയാണ് സി ആർ പി എഫിന്റെയും കശ്മീർ പൊലീസിന്റെയും ഇന്ത്യൻ കരസേനയുടെയും സംയുക്ത നീക്കത്തിലൂടെ പരാജയപ്പെടുത്തിയത്. എൻ ഐ എ സംഘം സ്ഥലത്തെത്തിയതായും അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ നേതൃത്വം നൽകിയ 2019 ഫെബ്രുവരി 14ലെ പുൽവാമ ആക്രമണത്തിന് സമാനമായ ആക്രമണ ശൈലിയാണ് ഭീകരർ ഇവിടെയും ആവർത്തിച്ചത്. എന്നാൽ വിദഗ്ധമായ നീക്കത്തിലൂടെ സൈന്യം അത് പരാജയപ്പെടുത്തുകയായിരുന്നു.
Discussion about this post