കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ വെളിപ്പെടുത്തല്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി മുഹമ്മദ് ബിലാല്‍ പോലീസിനോട് പറഞ്ഞത്. ഓൺലൈനിലൂടെയാണ് ഇയാൾ യുവതിയുമായി പരിചയപ്പെട്ടത്. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ താന്‍ പണം സമ്പാദിച്ചിരുന്നതായും ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു.
വീട്ടില്‍ പിതാവുമായി അകൽച്ചയിലായിരുന്നു. അതിനാല്‍ പണം കണ്ടെത്താന്‍ മറ്റുവഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തില്‍ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാല്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് പതിവാണെന്നും ഇതിലൂടെ പണം ലഭിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
അതേസമയം, കഴിഞ്ഞദിവസം തണ്ണീര്‍മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് മുഹമ്മദ് ബിലാല്‍ ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.
Discussion about this post