തൃശൂർ: നായയുടെ മുഖത്ത് ഇൻസുലേഷൻ ടേപ്പു കൊണ്ടു വരിഞ്ഞുകെട്ടി ക്രൂരത. വായ വരിഞ്ഞുകെട്ടിയ നായ ഭക്ഷണം കഴിക്കാതെ നടന്നതു രണ്ടാഴ്ചയോളമാണ്. ടേപ് മുഖത്തെ മാംസത്തിലേക്കു താഴ്ന്നുപോയിരുന്നു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന നായ അതിൽ നിന്നു മോചിതനായപ്പോൾ ആർത്തിയോടെ രണ്ടു കുപ്പി വെള്ളം ആണ് കുടിച്ചത്. അതിനു ശേഷം അവനാവും വിധം കരയുകയും ചെയ്തു.
നഗര പരിസരത്ത് ഒല്ലൂർ ജംക്ഷനു സമീപമാണ് ഈ നായയെ കണ്ടെത്തിയത്. ആദ്യ ദിവസങ്ങളിൽ പരക്കം പാഞ്ഞ നായയെ പിന്നീടു കാണാതായി. വീണ്ടും കണ്ടെത്തിയപ്പോഴേക്കും അവശനായിരുന്നു. മൃഗസംരക്ഷണ രംഗത്തെ സന്നദ്ധ സംഘടനയായ പോസ് (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ്) പ്രവർത്തകരാണ് നായയെ രക്ഷിച്ചത്.
ആരോഗ്യവാനായ നായയുടെ താടിയെല്ലു രണ്ടും ചേർത്തു മൂക്കിനു തൊട്ടു മുകളിലാണു ടേപ് ചുറ്റിയിരുന്നത്. ഭക്ഷണം കഴിക്കാനോ ശബ്ദമുണ്ടാക്കാനോ പറ്റില്ല. ടേപ് മുറുക്കിച്ചുറ്റിയതിനാൽ മാംസത്തിലേക്കു താഴ്ന്നു മുഖത്തെ എല്ലു പുറത്തു വരികയും ചെയ്തു.
തുടർന്ന് വൈദ്യ സഹായം നൽകി. പിന്നാലെ പോസിന്റെ കോളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റി. തെരുവുനായ്ക്കുട്ടികളെ വാക്സിൻ നൽകി സുരക്ഷിതരാക്കി വളർത്താൻ കൊടുക്കുന്ന സംഘടന കൂടിയാണു പോസ്.
Discussion about this post