ഡൽഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഘർഷത്തില്‍ പ്രകോപനം ഉണ്ടാക്കിയത് ചൈനയെന്ന് റിപ്പോര്‍ട്ട്. ചൈന അതിര്‍ത്തിയില്‍ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാന്‍ ഇന്ത്യന്‍ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റെന്നും ഇതില്‍ പറയുന്നു.
പിപി14 എന്ന ഇന്ത്യന്‍ പട്രോളിങ് സംഘം ഗാല്‍വാന്‍ താഴ്‌വരയിലെ 14-ാം പോയിന്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ ആളുകള്‍ കുറവായിരുന്നു. ചൈനീസ് സൈന്യവുമായി ആദ്യം ചര്‍ച്ച ചെയ്ത ഇന്ത്യന്‍ സംഘം പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും പിരിഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ പട്രോളിങ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടന്‍ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്നു. ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ് കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ സ്ഥലത്തേക്ക് എത്തി. ഇവിടെ വച്ച് സംഘര്‍ഷം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Discussion about this post