ഡൽഹി: അതിർത്തിയിൽ ചൈനീസ് പ്രകോപനം ഉണ്ടായാൽ ഇൻസാസ് യന്ത്രത്തോക്കുകൾ ഉൾപ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കമാൻഡർമാർക്കു നൽകി കരസേന. ഇതോടെ അതിർത്തിയിൽ വെടിവയ്പ് പാടില്ലെന്ന 1996-ലെ ഇന്ത്യ– ചൈന കരാറിൽ നിന്നാണ് ഇന്ത്യ പിന്മാറുന്നത്. ലഡാക്കിൽ ചൈനീസ് സേന കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്.
കടന്നുകയറ്റ നീക്കങ്ങളിൽ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാൽ മുൻ രീതിയിലേക്കു മടങ്ങും. നടപടി ആക്രമണ സന്നദ്ധതയല്ല; രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലാണ്. അതിർത്തിയിൽ ഇതുവരെ നിലനിന്നിരുന്ന മര്യാദകൾ ഇനിയില്ലെന്നും ചൈനയുടെ ഏതു പ്രകോപനത്തെയും അതേ രീതിയിൽ നേരിടുമെന്നും സേനാ, നയതന്ത്ര ചർച്ചകളിൽ ഇന്ത്യ അറിയിച്ചു.
ഇതിനിടെ, ഒരു ഡിവിഷൻ (15,000 സൈനികർ) ഉണ്ടായിരുന്ന കിഴക്കൻ ലഡാക്കിലേക്ക് ഇന്ത്യ 2 ഡിവിഷൻ (30,000) സൈനികരെക്കൂടി എത്തിച്ചു. പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ ചൈന നടത്തുന്ന പടയൊരുക്കത്തിന്റെ കൂടുതൽ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യയുടെ ഭാഗത്തേക്ക് ചൈനീസ് സേന 8 കിലോമീറ്ററോളം അതിക്രമിച്ചു കയറിയതോടെ നാലാം മലനിരയിൽ (ഫിംഗർ 4) സംഘർഷം മൂർധന്യാവസ്ഥയിലാണ്. ഇവിടെ 500 മീറ്റർ അകലത്തിൽ ഇരു സേനകളും ടെന്റുകളടക്കം സ്ഥാപിച്ച് നേർക്കുനേർ നിൽക്കുകയാണ്. മേജർ ജനറൽ തലത്തിൽ ഇരു സേനകളും ഇന്നലെയും ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞില്ല.
മുൻപ് നടന്നതു പോലെ കോർ കമാൻഡർമാർ (ലഫ്. ജനറൽ റാങ്ക്) തമ്മിൽ ചർച്ച വേണ്ടിവരുമെന്നും പാംഗോങ് മലനിര, ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ സംഘർഷം രൂക്ഷമാണെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം രണ്ടു ഡിവിഷൻ കൂടി എത്തിയതോടെ ഗൽവാൻ – ഹോട് സ്പ്രിങ്സ് – പാംഗോങ് പ്രദേത്തെ 110 കിലോമീറ്ററിൽ കാവലിന് 45,000 സേനാംഗങ്ങളായി. ഗൽവാൻ താഴ്വര, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ വൻ സന്നാഹമൊരുക്കി ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ അനിവാര്യമാണെന്നാണു സേനയുടെ വിലയിരുത്തൽ. അതിർത്തി ധാരണകൾ അതിനു തടസ്സമാവില്ലെന്നും സേനാവൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Discussion about this post