ന്യൂഡൽഹി : ഡൽഹിയിലേക്ക് ഐ.ടി.ബി.പി യിൽ നിന്നും ആർമിയിൽ നിന്നും ഡോക്ടർമാരെയും നഴ്സുമാരെയും വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള 10,000 കിടക്കകളുള്ള കോവിഡ് ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെങ്കിൽ വളരെ വലിയൊരു മെഡിക്കൽ ടീമിന്റെ തന്നെ ആവശ്യകതയുണ്ട്.ഡൽഹി സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലമാണ് മുഖ്യമന്ത്രി കെജ്രിവാൾ സൈന്യത്തിന്റെ സഹായം തേടിയത്.
ഡൽഹിയിൽ ഒരുക്കുന്ന ഈ ചികിത്സാലയത്തിന്റെയും ആധ്യാത്മിക സംഘടനയായ രാധ സോമി സത്സങ് ബിയാസ് കോവിഡ് രോഗികൾക്കായി ഒരുക്കിയ ചികിത്സാ കേന്ദ്രത്തിന്റെയും സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി അമിത്ഷായെ അരവിന്ദ് കെജ്രിവാൾ ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് താമസിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ താൽകാലിക ക്വാറന്റൈൻ കേന്ദ്രമാക്കി ആർഎസ്എസ്ബിയെ മാറ്റിയിട്ടുണ്ട്.ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് അറുപത്തി രണ്ടായിരത്തോളം പോസിറ്റീവ് കേസുകളാണ്.
Discussion about this post