കൊറോണ പ്രതിരോധത്തിനിടെ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈമാറി. അപകടത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശിയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എച്ച്.എം.സി. സ്റ്റാഫ് അറ്റന്റര്‍ ഗ്രേഡ്-2 ആയ എസ്. കുമാരിയുടെ (46) കുടുംബത്തിനാണ് പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന പാക്കേജിന്റെ ഭാഗമായി ഏർപ്പെടുത്തിയ ആനുകൂല്യം ലഭിച്ചത്. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കുമാരിയുടെ മക്കളായ ആര്.കെ. ശ്രീനാഥ്, ആര്.കെ. ശ്രുതിനാഥ് എന്നിവര്‍ക്ക് നൽകി.
2013 മുതല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു എസ്. കുമാരി.
ആശുപത്രിയില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങിയ മാര്‍ച്ച് മാസം മുതല്‍ കോവിഡ് ഒ.പി.യിലും ഐസൊലേഷന്‍ വാര്‍ഡിലും പ്രവേശിപ്പിക്കുന്ന രോഗികളെ പരിചരിച്ചിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡ് അണുവിമുക്തമാക്കുന്നതിനും സാമ്പിള്‍ ട്രാന്‍സ്പോട്ട് ചെയ്യുന്നതിനും അവര്‍ സഹകരിച്ചിരുന്നു. ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണം കുമാരിയെ ഐസൊലേഷന്‍ വാര്‍ഡില്‍ നിയമിച്ചു. എന്നാല്‍ മേയ് 27ന് ഐസൊലേഷന്‍ വാര്‍ഡില്‍ നൈറ്റ് ഡ്യൂട്ടി എടുക്കുന്നതിന് ആശുപത്രിയിലേക്ക് വരുന്ന വഴിക്ക് ഉണ്ടായ അപകടത്തില്‍ മരണമടയുകയായിരുന്നു.
അതേസമയം സംസ്ഥാനത്തു കൊറോണ പ്രതിരോധത്തിനിടെ മുമ്പ് തൃശ്ശൂരിൽ അപകടത്തിൽ മരിച്ച രണ്ട് ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കും സമാന രീതിയിൽ 50 ലക്ഷം രൂപ വീതം നല്‍കിയിരുന്നു.
Discussion about this post