മഹേന്ദ്രസിംഗ് ധോണിയ്ക്ക് ഇന്ന് മുപ്പത്തിയൊമ്പത് വയസ്സ് തികയുന്നു. 1981 ജൂലയ് ഏഴാം തീയതി ജനിച്ച ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതിതന്നെ മാറ്റിയെഴുതിയ നായകനാണ്.
മുന്നൂറ്റിയമ്പത് ഏകദിനങ്ങളിലായി 10,773 റണ്ണുകൾ. തൊണ്ണൂറു ടെസ്റ്റ് കളികളില്‍ നിന്ന് 4,876 റണ്ണുകൾ. തൊണ്ണൂറ്റിയെട്ട് T20 കളികളിൽ നിന്നായി 1617 റണ്ണുകൾ. അതിനേക്കാളൊക്കെയുപരിയായി ക്യാപ്ടൻ കൂൾ ആയി ലോകകപ്പിലേക്ക് ഇന്ത്യയെ നയിച്ച നേതൃപാടവം. ധോണി എന്ന ജീവിതത്തിന് പകരം വയ്ക്കാൻ ഇന്ത്യന്‍ കായികരംഗത്തു തന്നെ താരങ്ങള്‍ കുറവാണ്.
വലിയ ഹൈപ്പുകളൊന്നുമില്ലാതെ ഒരു സാധാരണ ക്രിക്കറ്റ് കളിക്കാരനായിത്തുടങ്ങിയ മഹേന്ദ്രസിംഗ് ധോണിയ്ക്ക് തലതൊട്ടപ്പന്മാരാരുമുണ്ഠായിരുന്നില്ല. ബീഹാറിലെ റാഞ്ചിയിൽ ഒരു സാധാരണ ഓഫീസ് ജീവനക്കാരന്റെ മകനായി ജനിച്ച മഹേന്ദ്രസിംഗ് ഫുട്ബോൾ കളിച്ചാണ് തുടങ്ങിയത്. ധോണിയുടെ ഗോൾകീപ്പിങ്ങ് കഴിവുകൾ കണ്ട ഫുട്ബോൾ കോച്ചാണ് ഒരു പ്രാദേശിക ക്ളബില്‍ വിക്കറ്റ് കീപ്പറായി പറഞ്ഞയച്ചത്. അവിടെ നിന്ന് വിക്കറ്റ് കീപ്പറായി തുടങ്ങിയ യാത്ര അതിന്റെ പൂർണ്ണതയിലെത്തിയത് 2011ൽ മുംബൈയിലെ വാങ്കടേ സ്റ്റേഡിയത്തിൽ വച്ച് 1983നു ശേഷം ആദ്യമായി ലോകകപ്പിന്റെ സുവർണ്ണപ്രഭയിൽ ഇന്ത്യന്‍ ചുണ്ടുകള്‍ അമർന്നപ്പോഴാണ്.
തന്റെ എക്കാലത്തേയും ആരാധനാപാത്രമായ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ക്യാപ്ടൻ കൂൾ ആ വിജയം കാഴ്ചവച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിച്ച ഏറ്റവും മനോജ്ഞമായ മുഹൂർത്തമായി ആ ലോകകപ്പ് വിയജം. യുവരാജ് സിംഗിനു പകരം താൻ തന്നെ ഇറങ്ങി അടിച്ചെടുത്ത 91 റണ്ണുകളാണ് ആ ഇന്ത്യന്‍ വിജയത്തിന്റെ ആണിക്കല്ലായത്. പ്രതിസന്ധികളിൽ പതറാതെ, മനസ്സാന്നിദ്ധ്യം വെടിയാതെ ഏത് കഠിനതയേയും മറികടക്കാൻ ധോണി മാതൃകയാകുന്നത് അങ്ങനെയാണ്.
ലോകത്തെ ഏറ്റവും മികച്ച റൺ ചേസർമാരിലൊരാളാണ് ധോണി. തന്റെ റൺ ശരാശരികൾ റെക്കോഡുകൾ ഭേദിച്ചില്ലെങ്കിലും എത്ര വലിയ സ്കോറും അടിച്ചെടുക്കാനും അതിനായി ടീമിനെ ധൈര്യപ്പെടുത്താനും ഒരു പ്രത്യേക കഴിവ് ധോണിക്കുണ്ട്. ഒരു നായകനു വേണ്ടുന്ന ഏറ്റവും വലിയ കഴിവ്. ലക്ഷ്യം മാത്രം മുന്നിൽക്കണ്ട് തന്റെ ടീമിനൊപ്പം എത്ര വലിയ സ്കോറും നേടിയെടുക്കാം എന്ന ചങ്കൂറ്റം. ബീഹാറിന്റെ വിയര്‍പ്പ് അവോളം കുടിച്ച് കൊടും ചൂടിലും പേമാരിയിലും തലയുയർത്തി നിന്ന് വിളഞ്ഞ ആ ഗോതമ്പിന്റെ ശക്തി.
വിക്കറ്റ് കീപ്പിങ്ങിൽ പക്ഷിയുടെ കണ്ണുകള്‍ മാത്രം കാണുന്ന അർജ്ജുനനെപ്പോലെയാണ് ധോണി. മിന്നല്‍ വേഗത്തിൽ റിഫ്ളക്സുകൾ പ്രവർത്തിച്ച് സ്റ്റമ്പ് ചെയ്തതു കാരണം ഗതിമാറിയ എത്രയെത്ര മാച്ചുകൾ! ഡിസിഷൻ റിവ്യൂ സിസ്ടം എന്ന മൂന്നാം അമ്പയർ ധോണി റിവ്യു സിസ്ടം ആയി മാറുന്ന കളികൾ. ധോണി സ്റ്റമ്പ് ചെയ്താൽ മൂന്നാം അമ്പയർ വേണ്ട. അത് അത്ര കൃത്യമായിരിക്കും.
ലഫ്ടനന്റ് കേണല്‍ മഹേന്ദ്രസിംഗ് ധോണി ഇനിയുമൊരുപാട് നമ്മെ നയിക്കേണ്ടതുണ്ട്. ജീവിതത്തിന്റ ലോകകപ്പ് മത്സരങ്ങളിൽ പടുകുഴിയിലേക്ക് വീണുപോകുന്ന ഘട്ടത്തിലും പാഞ്ഞുവരുന്ന പന്തുകൾക്ക് നേർ നിന്ന് സമചിത്തത കൈവെടിയാതെ ഹെലിക്കോപ്ടർ ഷോട്ടുകൾ അടിച്ചുപറത്തി കളി തിരികെ പിടിക്കാൻ എന്നും പ്രചോദനമാണ് ചെന്നൈക്കാരുടെ പ്രീയപ്പെട്ട ഈ ‘തല’.
ക്യാപ്ടന്മാരുടെ ക്യാപ്ടന് ബ്രേവിന്ത്യയുടെ ജന്മദിനാശംസകൾ!
Discussion about this post