ലേ : ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ലേയ്ക്ക് സമീപമുള്ള ദുർഘടമായ തംഗ്സ്റ്റെ മലനിരകളിൽ വെച്ചാണ് അപകടമുണ്ടായത്. ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മേജർ ജനറൽ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് സൈന്യം വ്യക്തമാക്കുന്നത്.
കരസേനയുടെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ സച്ചിൻ മേത്ത ഉൾപ്പെടെയുള്ള സൈനികരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കരസേനാ വക്താക്കൾ അറിയിച്ചു. ഇന്ത്യൻ ആർമിയുടെ 3 ഇൻഫൻട്രി ഡിവിഷന്റെ (ത്രിശൂൽ ഡിവിഷൻ) കമാൻഡറാണ് അപകടത്തിൽപ്പെട്ട മേജർ ജനറൽ സച്ചിൻ മേത്ത.
തംഗ്സ്റ്റെ മേഖലയിലൂടെയുള്ള ഒരു പതിവ് ഔദ്യോഗിക പറക്കലിനിടയിലാണ് സിംഗിൾ എഞ്ചിൻ ചീറ്റ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അത്യന്തം അപകടം നിറഞ്ഞതും ഉയരമുള്ളതുമായ മലനിരകളിൽ വെച്ച് തകർന്നുവീണിട്ടും മൂന്ന് പേരും നിസാര പരിക്കുകളോടെ നടന്ന് രക്ഷപ്പെടുകയായിരുന്നു. സൈനിക വൃത്തങ്ങൾ ഈ രക്ഷപ്പെടലിനെ ഒരു ‘അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സൈന്യം ഔദ്യോഗികമായി അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.








