ന്യൂഡൽഹി : നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റൂബിയോയുടെ നാലുദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം. നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ക്ഷണം മാർക്കോ റൂബിയോ അദ്ദേഹത്തിന് കൈമാറി.
ഇരു നേതാക്കളും തമ്മിൽ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയിൽ വ്യാപാരം, പ്രതിരോധം, ആഗോള സുരക്ഷ, ഊർജ്ജ മേഖലകളിലെ സഹകരണം എന്നിവ പ്രധാന വിഷയങ്ങളായി. പശ്ചിമേഷ്യയിലെ ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഊർജ്ജ മേഖലയിലെ സഹകരണം ആയിരുന്നു പ്രധാന ചർച്ചാവിഷയമായത്. ഇൻഡോ-പസഫിക് മേഖലയിൽ ചൈന നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. മേഖലയിലെ സമാധാനത്തിനും സ്വതന്ത്ര വ്യാപാരത്തിനും ഇന്ത്യയുടെ പങ്ക് നിർണായകമാണെന്ന് മാർക്കോ റൂബിയോ ചർച്ചയിൽ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ഭാര്യ ജീനറ്റിനൊപ്പം കൊൽക്കത്തയിലാണ് മാർക്കോ റൂബിയോ ആദ്യം ഇറങ്ങിയത്. അവിടെ മദർ തെരേസയുടെ ആസ്ഥാനമായ ‘മദർ ഹൗസ്’ സന്ദർശിച്ച അദ്ദേഹം, മദർ തെരേസയുടെ മാനവിക സേവനങ്ങളെയും കാരുണ്യപ്രവർത്തനങ്ങളെയും പ്രകീർത്തിച്ചു. അതിനുശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്. വരും ദിവസങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റൂബിയോ കൂടുതൽ വിശദമായ ചർച്ചകൾ നടത്തും. മെയ് 26-ന് ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് കൂട്ടായ്മയുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും റൂബിയോ പങ്കെടുക്കും.








