ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ തൊഴിൽ ഉറപ്പാക്കൽ പദ്ധതിയായ ‘റോസ്ഗർ മേള’യുടെ 19-ാം പതിപ്പിൽ 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്കുള്ള അപ്പോയിന്റ്മെന്റ് ലെറ്ററുകൾ കൈമാറിയത്. രാജ്യത്തുടനീളമുള്ള 47 കേന്ദ്രങ്ങളിലായാണ് ഇത്തവണ തൊഴിൽ മേള സംഘടിപ്പിച്ചത്. റെയിൽവേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുമാണ് ഈ നിയമനങ്ങൾ.
18 മുതൽ 35 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടാണ് മോദി സർക്കാർ റോസ്ഗർ മേള നടത്തുന്നത്. എട്ടാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു പാസ്സായവർ മുതൽ ഐടിഐ, ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ബിരുദധാരികൾക്കും ഈ മേള വഴി ജോലി ലഭിക്കുന്നുണ്ട്. പദ്ധതി തുടങ്ങിയത് മുതൽ ഇതുവരെ നടന്ന 18 പതിപ്പുകളിലൂടെ രാജ്യത്തുടനീളം ഏതാണ്ട് 12 ലക്ഷത്തോളം നിയമന ഉത്തരവുകളാണ് വിതരണം ചെയ്തത്. കേന്ദ്രത്തിന് പുറമേ വിവിധ സംസ്ഥാന സർക്കാരുകളും പ്രാദേശികമായി തൊഴിൽ മേളകൾ സംഘടിപ്പിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി ആറ് ലക്ഷത്തോളം അധിക ജോലികൾ സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വികസന യാത്രയിലെ നിർണ്ണായക പങ്കാളികളാണ് ഈ യുവാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ വ്യക്തമാക്കി. ആഗോളതലത്തിൽ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തെയും യുവാക്കളുടെ ശേഷിയെയും ലോകം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. തന്റെ സമീപകാലത്തെ അഞ്ച് വിദേശ രാജ്യ സന്ദർശനങ്ങളിലെ വിവിധ കരാറുകളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, ഈ അന്താരാഷ്ട്ര കരാറുകളെല്ലാം കേവലം നയതന്ത്ര നീക്കങ്ങളല്ല, മറിച്ച് ഇന്ത്യൻ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാനും അവർക്ക് ആഗോള എക്സ്പോഷർ നൽകാനുമുള്ള ഉറപ്പുകളാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.








