എറണാകുളം : നടൻ ടിനി ടോമിനെതിരെ കടുത്ത ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള കാരണം നടന്‍ ടിനി ടോമാണെന്ന് അൻസിബ വെളിപ്പെടുത്തി. എല്ലാവരെയും മതം മാറ്റാൻ നടക്കുന്ന ആളാണെന്നും ജിഹാദി ആണെന്നും വിളിച്ച് അധിക്ഷേപിച്ചതായി അൻസിബ ആരോപിച്ചു. തനിക്ക് പലരുമായും അവിഹിതം ഉണ്ടെന്ന് ടിനി ടോം പറഞ്ഞു പരത്തിയതായും നടി വെളിപ്പെടുത്തി.
അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോൾ ടിനി ടോമിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായതായി അൻസിബ സൂചിപ്പിക്കുന്നു. സംഘടനയിലെ ചില പ്രശ്നങ്ങളെ വ്യക്തിപരമായി എടുത്ത് തന്നെ അധിക്ഷേപിക്കുന്ന രീതിയിലാണ് പെരുമാറിയതെന്നാണ് നടിയുടെ ആരോപണം. ടിനിടോം പല നടന്മാരോടും നടിമാരോടും തന്നെ കുറിച്ചുള്ള അവിഹിത കഥകൾ പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കിയെന്ന് അൻസിബ സൂചിപ്പിക്കുന്നു. ” നടി നീന കുറുപ്പ് പറഞ്ഞാണ് ഞാൻ ഈ കാര്യങ്ങൾ അറിഞ്ഞത്. ഒരു നടിയെ തകർക്കാൻ അവിഹിത കഥകൾ ധാരാളമാണല്ലോ. എന്നാൽ അതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് ഞാൻ മതം മാറ്റാൻ നടക്കുന്ന ഒരു ജിഹാദിയാണ് എന്ന ആരോപണമായിരുന്നു. ഞാന്‍ ടിനി ടോമിന്റെ ഡ്രൈവറെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പറഞ്ഞ് നടക്കുന്നത്. എന്നെ മതതീവ്രവാദിയാക്കി, ജിഹാദി എന്ന് വിളിച്ചു. ഇങ്ങനെ പറഞ്ഞു നടക്കുന്ന ഒരാളുടെ കൂടെയിരുന്ന് എങ്ങനെയാണ് വർക്ക് ചെയ്യുക. ടിനി ടോമാണ് രാജി വെക്കാനുള്ള കാരണമെന്ന് അമ്മയിലെ മുതിർന്ന അംഗങ്ങൾക്കെല്ലാം വോയ്സ് മെസേജ് അയച്ചിരുന്നു,” എന്നും അൻസിബ ഹസൻ വ്യക്തമാക്കി.








