ഹൈദരാബാദ് : രാജ്യത്ത് ഇന്ധന ദുർവ്യയം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഏറ്റെടുത്ത് കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി. തന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ വലിപ്പം ഗണ്യമായി വെട്ടിക്കുറയ്ക്കാൻ രേവന്ത് റെഡ്ഡി നിർദേശം നൽകി. നേരത്തെ പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തിന് പിന്നാലെ മാതൃകയായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നിരവധി ബിജെപി സർക്കാരുകളിലെ മുഖ്യമന്ത്രിമാരും തങ്ങളുടെ വാഹനവ്യൂഹങ്ങളിലെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയാക്കി കുറച്ചിരുന്നു. ഇതേ തുടർന്നാണ് തെലങ്കാന മുഖ്യമന്ത്രിയും ഈ അടിയന്തര നടപടി സ്വീകരിച്ചത്.
ഹൈദരാബാദ് നഗരപരിധിക്കുള്ളിൽ യാത്ര ചെയ്യുമ്പോൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇനി മുതൽ രണ്ടോ മൂന്നോ വാഹനങ്ങൾ മാത്രമടങ്ങുന്ന സുരക്ഷാ വ്യൂഹത്തെയായിരിക്കും ഉപയോഗിക്കുക. കൂടാതെ, ദീർഘദൂര യാത്രകളിലും ജില്ലാതല സന്ദർശനങ്ങളിലും മുഖ്യമന്ത്രിയുടെ വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുറയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മുന്നോടിയായി തെലങ്കാന ഗവർണർ ശിവ് പ്രതാപ് ശുക്ലയും തന്റെ വാഹനവ്യൂഹത്തിന്റെ വലിപ്പം 50 ശതമാനമായി കുറച്ചിരുന്നു. രാജ്ഭവനിലെ വാഹനങ്ങളുടെ എണ്ണം ആറിൽ നിന്ന് മൂന്നാക്കിയാണ് ഗവർണർ ചുരുക്കിയത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില ഉയരുന്ന സാഹചര്യത്തിലാണ് രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. നിലവിലെ രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളും യുഎസ്-ഇറാൻ തർക്കങ്ങളും കാരണം ക്രൂഡ് ഓയിൽ വിപണിയിൽ വൻ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. പെട്രോളിയം ഇറക്കുമതിക്കായി ഇന്ത്യയിലെ വലിയൊരു തുക വിദേശനാണ്യമായി പുറത്തേക്ക് പോകുന്നത് തടയുകയാണ് മോദി സർക്കാറിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്ധന നിയന്ത്രണം, മെട്രോ ട്രെയിനുകളുടെ ഉപയോഗം, കാർപൂളിങ് , ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം, അനാവശ്യ യാത്രകൾ ഒഴിവാക്കൽ എന്നിവ പരമാവധി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ശ്രമിക്കുകയാണ്.








