ഡൽഹി: ലഡാക്കിലെ സംഘർഷ ഭൂമിയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടരുന്നതായി റിപ്പോർട്ട്. ഏത് സാഹചര്യവും നേരിടാൻ സർവ്വ സജ്ജരായി അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വ്യോമസേന. മുന്‍നിര യുദ്ധവിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, മറ്റ് ഹെലികോപ്റ്ററുകള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ പാകത്തിൽ ലഡാക്കിൽ സജ്ജമാക്കി നിർത്തിയിരിക്കുകയാണ് സേന.
ചൈനയുമായി ഭാവിയിൽ സംഘർഷമുണ്ടായേക്കാവുന്ന സാഹചര്യം മുന്നിൽ കണ്ട് മിഗ്-29, സുഖോയ്-30 എസ്, അപ്പാച്ചെ എ.എച്ച്-64ഇ അറ്റാക്ക് ഹെലികോപ്റ്റര്‍, സി.എച്ച്-47എഫ് ചിനൂക് മള്‍ട്ടി മിഷന്‍ ഹെലികോപ്റ്റര്‍ തുടങ്ങിയവയെ മലനിരകളിൽ രാപകൽ ഭേദമില്ലാതെയാണ് സേന സജ്ജമാക്കി നിർത്തിയിരിക്കുന്നത്.
സ്ഥലകാല ഭേദമില്ലാതെ യുദ്ധസന്നദ്ധരായി കാവൽ നിൽക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ പുതിയ മുഖം ചൈനയെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്. മലനിരകളില്‍ രാത്രിയിലും ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇന്ന് ഇന്ത്യൻ വ്യോമസേന സജ്ജമാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ലഡാക്കുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാത്രിയില്‍ വിമാനം പറത്താനുള്ള പരീശീലനവും ഇപ്പോള്‍ സേനക്ക് ലഭിക്കുന്നുണ്ട്.
മലനിരകളുടെ നിഴലുകളെയും പ്രകാശ വിന്യാസത്തിന്റെ അഭാവത്തെയും മറികടന്ന് മലനിരകൾക്ക് മുകളിലൂടെ രാത്രികാലങ്ങളിൽ ദൗത്യം പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള നവീകരണം സേനയിൽ നടന്നതായി മുന്‍ വ്യോമസേന ഉദ്യോഗസ്ഥരും നിരീക്ഷിക്കുന്നു.
അതുകൊണ്ട് തന്നെ ഗല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിങ്, ഗോഗ്ര തുടങ്ങിയ നിയന്ത്രണ രേഖയിലെ പ്രദേശങ്ങളില്‍നിന്ന് ചൈന ഒന്നര കിലോ മീറ്ററോളം പിന്നോട്ടു മാറിയിട്ടുണ്ടെന്നാണ് വിവരം. പാംഗോങ് തടാകത്തിന് സമീപത്തെ തന്ത്രപ്രധാന മേഖലയിൽ ഇപ്പോഴും കാവൽ തുടരുകയാണ് ഇന്ത്യൻ സേന. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളും സി-130ജെ ഹെർക്കുലീസ് വിമാനങ്ങളും ഏത് ഘട്ടത്തിലും സൈനികരെ അതിവേഗം വിന്യസിക്കാൻ പോന്നവയാണ്.
ഈ വസ്തുതകൾ വ്യക്തമായി മനസ്സിലാക്കിയാണ് ചൈന പിന്മാറ്റം തുടരുന്നത് എന്നതാണ് വിവരം.
Discussion about this post