തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടിച്ച കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കേന്ദ്ര ഏജന്‍സികള്‍ പഴുതടച്ച അന്വേഷണം നടത്തുമെന്നും കുറ്റക്കാരില്‍ ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും വിവരങ്ങള്‍ തേടിയിരുന്നു. എന്‍ഐഎയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സിബിഐയും വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി കത്തച്ചത്. എന്നാല്‍ സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം സംബന്ധിച്ച് കത്തില്‍ മൗനം പാലിച്ചു.
ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് .ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.
അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post