അയോധ്യ: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഭാവി നടപടികൾ ചർച്ച ചെയ്യുന്നതിന് രാം മന്ദിർ ട്രസ്റ്റ് ഇന്ന് സുപ്രധാന യോഗം ചേരും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര നിർമ്മാണത്തിൽ കൊക്കൊള്ളേണ്ട പ്രതിരോധ നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. ക്ഷേത്ര നിർമ്മാണം ഔപചാരികമായി ആരംഭിക്കേണ്ടുന്ന തീയതിയും ഭൂമിപൂജയുടെ തീയതിയും സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. ഭൂമി പൂജക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനും ആലോചനയുണ്ട്.
ക്ഷേത്രത്തിന്റെ അന്തിമ മാതൃക യോഗത്തിൽ അംഗീകരിച്ചേക്കും. ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള കാലാവധി സംബന്ധിച്ചും സംഭാവനകൾ സ്വീകരിക്കുന്നതിന് സുതാര്യ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനം ഉണ്ടാകും.
അയോധ്യയിലെ ഭൂമി ക്ഷേത്ര നിർമ്മാണത്തിന് കൈമാറാനുള്ള കഴിഞ്ഞ നവംബറിലെ സുപ്രീം കോടതി വിധിയെ തുടർന്ന് കേന്ദ്രസർക്കാർ മേൽനോട്ടത്തിൽ രൂപീകരിച്ചതാണ് രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. മഹന്ത് നൃത്യ ഗോപാൽ ദാസ് പ്രസിഡന്റ് ആയ പതിനഞ്ചംഗ ട്രസ്റ്റിൽ ആറ് പേരും സന്യാസിമാരാണ്.
Discussion about this post