ഹൈദരാബാദ്: അയോധ്യ ഭൂമിപൂജയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ ഒവൈസിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. ഭരണഘടനാപരമായ പദവികളിൽ ഇരിക്കുന്നവർക്ക് തങ്ങളുടെ വിശ്വാസങ്ങൾ പിന്തുടരാനുള്ള എല്ലാ അവകാശങ്ങളും ഇന്ത്യയിൽ ഉണ്ട്. പ്രധാനമന്ത്രി ഭൂമിപൂജയിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് അദ്ദേഹം തീരുമാനിക്കുമെന്നും അതിൽ ഒവൈസി വേവലാതിപ്പെടേണ്ടതില്ലെന്നും തെലങ്കാന ബിജെപി വക്താവ് എൻ വി സുഭാഷ് വ്യക്തമാക്കി.
മതേതരത്വത്തിന്റെ മറവിൽ ചില രാഷ്ട്രീയ പാർട്ടികൾ രാജ്യത്ത് പലവിധത്തിലുള്ള കച്ചവടങ്ങളും നടത്തുകയാണ്. വർഗ്ഗീയതയെ ഏറ്റവും നല്ല വ്യവസായമായി കൊണ്ടു നടക്കുന്നയാളാണ് ഒവൈസിയെന്നും സുഭാഷ് കുറ്റപ്പെടുത്തി. മതേതരത്വം ഭരണഘടനയുടെ ഭാഗമായിരിക്കെ തന്നെ രാജ്യത്ത് ഇതിന് മുൻപും പല ഭരണാധികാരികളും ക്ഷേത്രങ്ങളിലും പള്ളികളിലും ഗുരുദ്വാരകളിലും പോയിട്ടുണ്ട്. അന്നൊന്നും മിണ്ടാതിരുന്ന ഒവൈസി ഇപ്പോൾ പ്രതികരിക്കുന്നത് നഷ്ടബോധം കൊണ്ടാണെന്നും ബിജെപി പരിഹസിച്ചു.
മതേതരത്വത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹജ്ജ് തീർത്ഥാടകർക്ക് നൽകുന്ന സബ്സിഡിയെ കുറിച്ചും വിവിധ സംസ്ഥാന സർക്കാരുകൾ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകളെ കുറിച്ചും നമുക്ക് ചർച്ച ചെയ്യാം. ചില കേസുകളിൽ സുപ്രീം കോടതി വിധി സ്വീകാര്യമാകുന്നതും മറ്റ് ചില കേസുകളിൽ അത് ആക്രമിക്കപ്പെടുന്നതും കപട ജനാധിപത്യ ബോധമാണെന്നും ബിജെപി വക്താവ് ആഞ്ഞടിച്ചു.
ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് മതേതരത്വത്തിന് ഭൂഷണമല്ലെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലീമിൻ നേതാവ് ആസാദുദ്ദീൻ ഒവൈസി വിമർശിച്ചിരുന്നു.
Discussion about this post