അയോധ്യ: മുൻ നിശ്ചയിച്ചതിൽ നിന്നു ഭിന്നമായി അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ ഉയരുക വാസ്തുവിദ്യയിലെ നഗരശൈലിയിലുള്ള ക്ഷേത്രം. 100-120 ഏക്കറെങ്കിലും ഭൂമി ഇതിനായി വേണ്ടിവരുന്നത്.
നിലവിലുള്ള 70 ഏക്കറിനുപുറമെ 30-50 ഏക്കർ കൂടി ഭൂമി ഏറ്റെടുക്കാനാണ് ശ്രീരാമ തീർഥക്ഷേത്ര ട്രസ്റ്റിന്റെ ഉദ്ദേശ്യം. അങ്ങനെയെങ്കിൽ കംബോഡിയയിലെ അങ്കോർവാട്ട് ക്ഷേത്രസമുച്ചയത്തിനും (401 ഏക്കർ) തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രത്തിനും (155 ഏക്കർ) പിന്നാലെ ലോകത്തിലെ വലിയ മൂന്നാം ക്ഷേത്രമാവും അയോധ്യയിലേത്. ആദ്യഘട്ടം മൂന്നുവർഷത്തിനകം പൂർത്തിയാകും. പൂർണമായും പൂർത്തിയാകാൻ 10 വർഷമെടുക്കും.
രാമക്ഷേത്രത്തിന് നേരത്തേ വിഭാവനം ചെയ്തതിനെക്കാൾ ഇരട്ടിയിലധികം വലിപ്പമുണ്ടാകുമെന്ന് ക്ഷേത്രത്തിന്റെ ആദ്യമാതൃക രൂപകല്പന ചെയ്ത 77-കാരനായ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര കഴിഞ്ഞദിവസം അഹമ്മദാബാദിൽ പറഞ്ഞിരുന്നു. രണ്ടു താഴികക്കുടങ്ങളോടെ 140 അടി വീതിയും 268 അടി നീളവും 161 അടി ഉയരവുമുള്ള രണ്ടുനില ക്ഷേത്രമാണ് നേരത്തേ വിഭാവനം ചെയ്തിരുന്നത്. 1983-ൽ വി.എച്ച്.പി. നേതാവ് അശോക് സിംഘൽ ആവശ്യപ്പെട്ടതനുസരിച്ചാണ് ചന്ദ്രകാന്ത് സോംപുര രാമക്ഷേത്രത്തിന് രൂപരേഖ തയ്യാറാക്കിയത്.
ഇപ്പോഴത്തെ മാറ്റം സന്ന്യാസി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണെന്ന് വി.എച്ച്.പി. മേഖലാ വക്താവ് ശരത് ശർമ വ്യക്തമാക്കി. ക്ഷേത്രഭൂമിയിലെ ഒമ്പത് ക്ഷേത്രങ്ങൾ രാമക്ഷേത്രത്തിനായി പൊളിച്ചുമാറ്റും. ഇവിടത്തെ വിഗ്രഹങ്ങൾ ആചാരവിധി പ്രകാരം പുതിയ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മാതൃകയിൽ അഞ്ച് താഴികക്കുടങ്ങൾ, മൂന്നുനിലകൾ, 280 അടി വീതി, 300 അടി നീളം, 161 അടി ഉയരം, ഏകദേശം 84,000 ചതുരശ്രയടി വിസ്തീർണവുമുണ്ട്.
ക്ഷേത്രത്തിന് നിർമ്മാണം പൂർണമായി പൂർത്തിയാകാൻ 10 വർഷം എടുക്കും.
Discussion about this post