അയോധ്യയിലെ രാമക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭൂമി പൂജാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം കണ്ടത് 16 കോടിയിലധികം ആളുകളെന്ന് റിപ്പോർട്ട്. വിഡിയോ കണ്ടത് 700 കോടി മിനിറ്റുകളാണെന്നും ബ്രോഡ്കാസ്റ്റർ ദൂരദർശൻ പറഞ്ഞു. ഓഗസ്റ്റ് 5ന് ബുധനാഴ്ച രാവിലെ 10:45 നും ഉച്ചകഴിഞ്ഞ് 2 നും ഇടയിൽ 200 ഓളം ടിവി ചാനലുകൾ നടത്തിയ ദൂരദർശന്റെ തത്സമയ കവറേജാണ് കാഴ്ചക്കാരെ വർധിപ്പിച്ചതെന്ന് പ്രസാർ ഭാരതി സിഇഒ ശശി ശേഖർ വെമ്പതി ട്വീറ്റ് ചെയ്തു.
ചടങ്ങിന്റെ ദിവസം, ഡിഡി നാഷണലിന്റെ യുട്യൂബ് ചാനൽ ഒരു കോടിയിലധികം വ്യൂസ് മിനിറ്റുകൾ കാണിക്കുന്നുണ്ടെന്ന് വെമ്പതി പറഞ്ഞു. വിശദമായ ടിവി വ്യൂവർഷിപ്പ് ഡേറ്റയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള മറ്റ് കവറേജുകളിൽ ഡിഡിയുടെ സാധാരണ ഡിജിറ്റൽ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ പൂജാ ചടങ്ങിന്റെ തത്സമയ കവറേജിന് വളരെയധികം ഡിജിറ്റൽ ട്രാഫിക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പ്രാധാന്യമുള്ള ഇവന്റുകൾ സാധാരണ ടിവി കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, ബാർക്ക് ഡേറ്റ അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തേജക പാക്കേജ് പ്രഖ്യാപനത്തിനായി മെയ് മാസത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ലോക്ഡൗൺ വിപുലീകരിക്കുകയും ചെയ്തപ്പോൾ 197 ടെലിവിഷൻ ചാനലുകളിലായി 193 ദശലക്ഷം പ്രേക്ഷകരെയാണ് ലഭിച്ചത്. മോദി ലോക്ഡൗൺ 2.0 പ്രഖ്യാപിച്ച ഏപ്രിൽ 14 ന് 199 ടിവി ചാനലുകളിലായി 203 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചിരുന്നു.
അയോധ്യയിൽ ശിലാസ്ഥാപന ചടങ്ങിൽ 135 മതനേതാക്കൾ ഉൾപ്പെടെ 175 വിശിഷ്ടാതിഥികൾ ആണ് പങ്കെടുത്തത്.
Discussion about this post