മോസ്കോ: കൊവിഡിനെതിരായ വാക്സിൻ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. വാക്സിൻ തന്റെ മകളിൽ കുത്തിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊവിഡിനെതിരായ വാക്സിൻ പരീക്ഷണങ്ങളിൽ മുൻപന്തിയിൽ നിന്ന രാജ്യമായിരുന്നു റഷ്യ. ആഴ്ചകൾക്കം വാക്സിൻ ഉത്പാദനം വൻ തോതിൽ ആരംഭിക്കുമെന്നും ഒരു വർഷത്തിനകം ദശലക്ഷക്കണക്കിന് ഡോസുകൾ ഉത്പാദിപ്പിക്കാൻ റഷ്യ പദ്ധതിയിടുന്നതായും അന്താരാഷ്ട്ര മാധ്യമം വെളിപ്പെടുത്തുന്നു.
ആരോഗ്യ പ്രവർത്തകർക്കും അദ്ധ്യാപകർക്കും മറ്റ് അവശ്യ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വാക്സിൻ ആദ്യമെത്തിക്കുമെന്നാണ് വിവരം. വാർത്തക്ക് അന്താരാഷ്ട്ര സ്ഥിരീകരണം ലഭിച്ചാൽ കൊവിഡിനെതിരെ ഫലപ്രദമായ വാക്സിൻ വികസിപ്പിക്കുന്ന ആദ്യ രാജ്യമെന്ന പദവി റഷ്യക്ക് സ്വന്തമാകും. എന്നാൽ മാസങ്ങൾ നീണ്ടു നിൽക്കുന്ന മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ വാക്സിന് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂവെന്ന് ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post