ഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കവെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേ പോലെ വാക്സിൻ ലഭ്യമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. വാക്സിൻ കേന്ദസർക്കാർ നേരിട്ട് ലഭ്യമാക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാരുകൾ പ്രത്യേകമായി ശ്രമം നടത്തേണ്ടതില്ലെന്നുമാണ് കേന്ദ്ര നയം.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് നീതി ആയോഗിന്റെ വാക്സിൻ അഡ്മിനിസ്ട്രേഷൻ വിദഗ്ധ സമിതിയുടെ പ്രഥമ യോഗം ബുധനാഴ്ച ചേർന്നിരുന്നു. തദ്ദേശീയ വാക്സിൻ പരീക്ഷണങ്ങൾ പുരോഗതിയുടെ പാതയിലാണ്. അതേ സമയം രാജ്യാന്തര നിർമ്മതാക്കളിൽ നിന്നും വാക്സിൻ അടിയന്തരമായി ലഭ്യമാക്കും. രാജ്യത്തിനുള്ളിലെ ഉപയോഗത്തിന് പുറമെ അവികസിത രാജ്യങ്ങൾക്കും അയൽ രാജ്യങ്ങൾക്കും വാക്സിൻ ലഭ്യത ഉറപ്പ് വരുത്താൻ ഇന്ത്യ പരിശ്രമിക്കുമെന്നും യോഗം വ്യക്തമാക്കി.
വാക്സിൻ ഏവരിലേക്കും എത്തിക്കുന്നതിനായി ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തും. ആരോഗ്യ സേതു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി ഫലപ്രദമായി വിനിയോഗിക്കും. ഭാരത് ബയോടെക്, സൈഡസ് കാൽഡിയ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ വാക്സിൻ പരീക്ഷണങ്ങളിൽ നിർണ്ണായക പുരോഗതി കൈവരിച്ചിട്ടുണ്ട്. ഓക്സ്ഫഡ് സംരംഭമായ കൊവിഷീൽഡ് വാക്സിന്റെ മൂന്നം ഘട്ട ട്രയലുകളും ഇന്ത്യയിൽ നിലവിൽ നടക്കുന്നുണ്ട്. ഇവയ്ക്കൊക്കെയും ഡി സി ജി ഐ അംഗീകാരവും ലഭ്യമായിട്ടുണ്ട്.
അതേസമയം ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ കണ്ടെത്തിയതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
Discussion about this post