കൊച്ചി: ടി വി ചലഞ്ചിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി. സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശിനെതിരെ ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് നേതാവ് എൽ ആൽബിയാണ് സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിട്ടുള്ളത്.
ആലങ്ങാട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ടി വി വാങ്ങി നൽകുന്നതിന്
ജൂലൈ മാസത്തിൽ ആലങ്ങാട് ബ്ലോക്ക് അതിർത്തിയിൽ ബിരിയാണി ഫെസ്റ്റ് നടത്തിയിരുന്നു. എല്ലാ യൂണിറ്റുകളിലും ബിരിയാണി വിൽപ്പന നടന്നു. അതിൽ നിന്നു സമാഹരിച്ച മൂന്ന് ലക്ഷം രൂപ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഏറ്റുവാങ്ങി എത്രയും വേഗം വിദ്യാർത്ഥികൾക്ക് ടി.വി എത്തിച്ചു നൽകുമെന്ന് അറിയിച്ചു.
എന്നാൽ മാസം ഒന്ന് പിന്നിട്ടിട്ടും ടി വി നൽകിയില്ല. തുടർന്ന് യൂണിറ്റുകളിൽ നിന്നും ചോദ്യം ഉയർന്നു. ആദർശ് സ്വന്തം കയ്യിൽ സൂക്ഷിച്ച പണം മറ്റ് ആവശ്യങ്ങൾക്ക് ചിലവഴിച്ചു. ടി വി നൽകാതായപ്പോൾ പാർട്ടി ഏരിയാ സെക്രട്ടറിയോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആദർശിൻ്റെ എല്ലാ തട്ടിപ്പുകൾക്കും കൂട്ടു നിൽക്കുന്ന ആളാണ് ഏരിയാ സെക്രട്ടറിയെന്നും പരാതിയിൽ പറയുന്നു.
സംസ്ഥാന കമ്മിറ്റി അംഗം നടത്തിയ തട്ടിപ്പ് ചർച്ച ചെയ്യാതെ തട്ടിപ്പ് നടത്തിയ ആളെ സംരക്ഷിക്കുവാൻ ഏരിയാ സെക്രട്ടറി രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
‘പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ടി വി വാങ്ങി നൽകുന്നതിനു സമാഹരിച്ച പണം അടിച്ചുമാറ്റിയ സംസ്ഥാന നേതാവിനെതിരെ നടപടിയെടുത്തില്ലായെങ്കിൽ തങ്ങൾ സംഘടന പ്രവർത്തനം അവസാനിപ്പിക്കും എന്ന നിലപാടിലാണ് ആലങ്ങാടെ ഒരു പറ്റം ഡിവൈഎഫ്ഐ പ്രവർത്തകർ.
Discussion about this post