ഡൽഹി: ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചതിന് ആസമീസ് ടിവി പരമ്പരക്ക് വിലക്ക് ഏർപ്പെടുത്തി. ബീഗം ജാന്‍ എന്ന അസമീസ് ടിവി പരമ്പരയ്ക്കാണ് പൊലീസ് രണ്ട് മാസത്തെ വിലക്ക് ഏർപ്പെടുത്തിയത്.
ഹിന്ദു ജാഗരണ്‍ മഞ്ച്, ഓള്‍ അസം ബ്രാഹ്‌മിണ്‍ യൂത്ത് കൗണ്‍സില്‍, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് അസം എന്നീ സംഘടനകള്‍ കൂടാതെ ഗുണജിത് അധികാരി എന്ന വ്യക്തിയും പരമ്പരയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. രംഗോണി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിൽ ഹിന്ദു യുവതിയെ മുസ്ലിം വിഭാഗത്തിൽ പെട്ട നായകൻ പ്രണയിക്കുന്നുണ്ട്. എന്നാൽ പരമ്പരയിലെ ചില ഭാഗങ്ങൾ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഇതിലെ ചില രംഗങ്ങളും പ്രയോഗങ്ങളും ഹിന്ദു മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നും കണ്ടെത്തിയിരുന്നു.
പരമ്പരയിലെ ചില ഭാഗങ്ങൾ കലാപത്തിന് കാരണമാകാനിടയുള്ളതിനാൽ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ആക്ട് അനുസരിച്ച് പരമ്പര നിരോധിച്ചതായി ഓഗസ്റ്റ് 24 ന് പുറത്തിറക്കിയ ഉത്തരവില്‍ പോലീസ് കമ്മിഷണര്‍ എം പി ഗുപ്ത അറിയിക്കുകയായിരുന്നു. കേബിള്‍ ആക്ട് പ്രകാരമുള്ള ജില്ലാ കമ്മിറ്റി പരമ്പരയിലെ ആരോപണവിധേയമായ രംഗങ്ങള്‍ പരിശോധിച്ച ശേഷം മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പോലീസ് ഉത്തരവില്‍ പറയുന്നു. പ്രാദേശിക ടിവി ചാനലിനും കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരമ്പരയാണ് ബീഗം ജാൻ എന്ന് കാണിച്ച് #ബോയ്‌കോട്ട് ബീഗം ജാന്‍ #ബോയ്‌കോട്ട് രംഗോണി എന്നീ ഹാഷ്ടാഗുകൾ കഴിഞ്ഞ ജൂലായ് മുതൽ ട്വിറ്ററിൽ സജീവമായിരുന്നു.
Discussion about this post