ഡൽഹി: സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരിൽ ആരംഭിച്ച ചേരിപ്പോര് കോൺഗ്രസ്സിൽ രൂക്ഷമാകുന്നു. പാർട്ടിയിൽ സമൂലമായ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടയൊരുക്കം ശക്തമാകുന്നു.
കത്തിൽ ഒപ്പുവെച്ച ജിതിന്‍ പ്രസാദയ്ക്ക് പിന്നാലെ ഇപ്പോള്‍ ഗുലാം നബി ആസാദിനെതിരെ തിരിഞ്ഞിരിക്കുകയാണ് കോൺഗ്രസ്സിലെ നെഹ്രു കുടുംബത്തിന്റെ ആരാധകർ. ഗുലാം നബി ആസാദ് ഉത്തര്‍പ്രേദശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിൽ പരാജയമായിരുന്നുവെന്നാണ് ഈ വിഭാഗം ഇപ്പോൾ ആരോപിക്കുന്നത്. 2017-ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുലാം നബി ആസാദ് സമാജ് വാദി പാർട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് നിര്‍ബന്ധിച്ചുവെന്ന് യുപി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍മല്‍ ഖാത്രി ആരോപിക്കുന്നു.
ഉത്തർ പ്രദേശിൽ ഗുലാം നബി ആസാദ് കോൺഗ്രസ്സിനെ നശിപ്പിച്ചു. ബി എസ് പിയുമായി മുൻപുണ്ടായിരുന്ന സഖ്യം പരാജയമായിരുന്നിട്ടും 2017ല്‍ ആസാദ് വീണ്ടും സഖ്യമുണ്ടാക്കി. കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലൊതുങ്ങിയെന്നും നിര്‍മല്‍ ആരോപിക്കുന്നു. നിര്‍മല്‍ ഖാത്രിയുടെ പോസ്റ്റിന് പിന്നാലെ ആസാദിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തെത്തി.
അതേസമയം പാർട്ടിയിൽ മാറ്റം അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കപിൽ സിബലും ഗുലാം നബി ആസാദും അടക്കമുള്ള മുതിർന്ന നേതാക്കൾ.
Discussion about this post