ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ. പ്രധാനമന്ത്രിയോടൊപ്പം ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡുവും ക്യാബിനറ്റ് മന്ത്രിമാരും ഡൽഹിയിലെ പ്രണാബ് മുഖർജിയുടെ വസതിയിലെത്തി പുഷ്പചക്രം സമർപ്പിച്ചു.
രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് രാവിലെയെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. കൂടാതെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ എം എം നരവാനെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് എന്നിവരും രാജ്നാഥ് സിംഗിനെ അനുഗമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡയും പ്രണബ് മുഖർജിക്ക് അന്തിമോപചാരം അർപ്പിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു പ്രണബ് മുഖർജിയുടെ ഭൗതിക ദേഹം വസതിയിൽ പൊതുദർശനത്തിന് വെച്ചത്. 84 വയസ്സുകാരനായ പ്രണബ് മുഖർജി കൊവിഡ് ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മസ്തിഷ്കാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇഹലോകവാസം വെടിഞ്ഞത്.
പ്രണബ് മുഖർജിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post