മുംബൈ: ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച ബി എം സിയുടെ നടപടിയെ അലപിച്ച് ബിജെപി. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സർക്കാരിന്റെയും പൊലീസിന്റെയും നടപടികളെ വിമർശിച്ചതിന് ഓഫീസ് പൊളിച്ച നടപടി പ്രതികാര മനോഭാവത്തോടെയുള്ളതാണ്. ദേശസ്നേഹിയായ ഒരു വനിതയോടുള്ള ഇത്തരം നടപടി ശരിയല്ല. നടപടിക്രമങ്ങൾ പാലിക്കാതെ കെട്ടിടം പൊളിച്ചുമാറ്റിയ നടപടി നീതീകരിക്കാനാവില്ല. നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും ബിജെപി എം പി ഗോപാൽ ഷെട്ടി ആവശ്യപ്പെട്ടു. കങ്കണയുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും തകർന്ന കെട്ടിടം പുനർനിർമ്മിച്ചു കൊടുക്കാൻ കോടതി ഉത്തരവുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനും മഹാരാഷ്ട്ര സർക്കാരിനുമെതിരെ കങ്കണ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കങ്കണയെ തടയുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നെങ്കിലും താരത്തിന് ഭരണഘടനാനുസൃതമായ സംരക്ഷണം നൽകുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്.
Discussion about this post