ബെംഗളൂരു: ലഹരിമരുന്ന് കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി എന്‍ സി ബി. കൂടാതെ കേസ് എന്‍ഫോഴ്സ്മെന്റിനെയും അന്വേഷണത്തിനായി ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും വ്യവസായികളുടെയും കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരെ കൂടാതെ വ്യവസായികളും സിനിമാ നിര്‍മാതാക്കളും ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രതികളാണ്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. കേസിലെ പ്രതികളില്‍ ചിലര്‍ കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചെന്നാണ് ഇഡിയുടെ പരിശോധനയില്‍ വ്യക്തമായത്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം. ഉടന്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യും.
ബെംഗളൂരു ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരുടെ മൊഴികളിൽ നിന്ന് മലയാള ചലച്ചിത്ര പ്രവർത്തകരുടെ മൂന്നാറിലെ വസ്തുക്കച്ചവടത്തിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു.
അനൂപിന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ ബിനീഷ് കോടിയേരിയുടെ മൊഴികളും വസ്തു വിൽപന ഇടപാടുകൾ പരിശോധിക്കാൻ വഴിയൊരുക്കി. ബെംഗളൂരു കേസിലെ പ്രതികളുടെ മൊഴികൾ കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോയിൽ (എൻസിബി) നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്.
ലഹരി ഇടപാടുള്ള മലയാള സിനിമാ പ്രവർത്തകർക്കു മൂന്നാറിൽ 50 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നും വിശദാംശങ്ങൾ ബിനീഷിനും സംസ്ഥാനത്തെ ഒരു മന്ത്രിയുടെ അടുപ്പക്കാരനായ ഹോട്ടലുടമയ്ക്കും നേരിട്ട് അറിയാമെന്നുമാണ് അന്വേഷണ സംഘങ്ങൾക്കു ലഭിച്ചിരിക്കുന്ന മൊഴി. എന്നാൽ ബിനീഷ് കഴിഞ്ഞ ദിവസം ഇഡിക്കു നൽകിയ മൊഴികളിൽ ഇതേക്കുറിച്ചു പറഞ്ഞിട്ടില്ല.
സംസ്ഥാനത്തിനു പുറത്തെ ഭൂമി ഇടപാടുകളിൽ ഇടനിലക്കാരനായിട്ടുണ്ടെന്നു ബിനീഷ് സമ്മതിച്ചിട്ടുണ്ട്. സ്വന്തം ബിസിനസിന്റെ രേഖകൾ ഹാജാരാക്കാമെന്നും അറിയിച്ചു. ഈ സാഹചര്യത്തിലാണു മൂന്നാറിലെ ഹോട്ടലുടമയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറെടുക്കുന്നത്. മലയാള സിനിമാനിർമാണ രംഗത്തെ കള്ളപ്പണ നിക്ഷേപങ്ങൾ, ലഹരിമരുന്ന് ഇടപാടുകൾ എന്നിവ സംബന്ധിച്ചു ബിനീഷ് നൽകിയ മൊഴികളുടെ വിശ്വാസ്യതയും ഇഡി പരിശോധിക്കുന്നു.
അനൂപിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ ടെലിഗ്രാം മെസഞ്ചറിൽ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന മലയാളത്തിലെ 8 ചലച്ചിത്രപ്രവർത്തകരുടെ വിവരങ്ങളുണ്ട്. ഇതിനു പുറമേ, കേരളത്തിനു പുറത്തെ ലഹരിപാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കുന്ന 20 പേരുടെ വിശദാംശങ്ങൾ ബെംഗളൂരുവിൽ അറസ്റ്റിലായ നിയാസിൽ നിന്നും എൻസിബിക്കു ലഭിച്ചിട്ടുണ്ട്. ലഹരിമരുന്നു കേസിൽ കന്നട സിനിമലോകത്തെ അന്വേഷണവും അറസ്റ്റുകളും പൂർത്തിയാക്കിയ ശേഷം എൻസിബി മലയാള സിനിമാരംഗത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണറിവ്.
ഇതേസമയം, ലഹരിസംഘത്തിന്റെ മൂന്നാറിലെ വസ്തു ഇടപാടുകൾ സംബന്ധിച്ചു കേരള പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗവും അന്വേഷണം തുടങ്ങി. ഇടുക്കിയിലെ തോട്ടം മേഖലയിൽ 200 ഏക്കർ ഭൂമി ലഹരിസംഘത്തിനുണ്ടെന്ന വിവരമാണ് അനൂപ് നൽകിയത്. എന്നാൽ നോട്ടു പിൻവലിക്കലിനെത്തുടർന്നു ചിലർ പണം മുടക്കാൻ വിസമ്മതിച്ചതോടെ ഭൂമിയുടെ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്നാണു സൂചന.
Discussion about this post