കൊച്ചി: ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകന് കമ്മീഷൻ കിട്ടിയെന്ന സംശയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇത്തരമൊരു സൂചന കിട്ടിയത്. മന്ത്രി ഇ പി ജയരാജന്റെ മകനാണ് കമ്മീഷൻ കിട്ടിയതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷും മന്ത്രി പുത്രനും ഒരുമിച്ചുളള ചിത്രങ്ങളും അന്വേഷണ സംഘങ്ങൾക്ക് കിട്ടിയിട്ടുണ്ട്.
യു എ ഇയിലെ സന്നദ്ധ സംഘടനായ റെഡ് ക്രസ്ന്‍റ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 20 കോടി രൂപ കേരളത്തിൽ അനുവദിച്ചിരുന്നു. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൽ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനാണെന്ന് വ്യക്തമായിരുന്നു.
ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകൾ നിർമിക്കുന്നതിനാണ് യൂണിടെകിന് കരാർ കിട്ടിയത്. നിർമാണ കരാർ കിട്ടാൻ 4 കോടിയോളം രൂപ കമ്മീഷൻ നൽകിയതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടിൽ മന്ത്രി ഇ പി ജയരാജന്റെ മകനാണ് അഴിമതിയുടെ നിയന്ത്രണമെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതേ ദിശയിലാണ് അന്വേഷണ സംഘം നീങ്ങുന്നത് എന്നാണ് സൂചന.
Discussion about this post