ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ക്വാറന്റീന്‍ സെല്ലിലാണ് രാഗിണിയെ താമസിപ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് മാറ്റിയതിനെ തുടർന്ന് രാഗിണി കരഞ്ഞു തളർന്നുവെന്നാണ് റിപ്പോർട്ടുകൾ.
അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് രാഗിണിയുടെ മുഖത്ത് ആത്മവിശ്വാസമുണ്ടായിരുന്നു. പുഞ്ചിരിയോടെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്താണ് രാഗിണി പോലീസ് ജീപ്പിൽ കയറിയത്. എന്നാൽ ഇപ്പോൾ രാഗിണി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
മല്ലേശ്വരത്തെ കെ.സി. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോൾ മൂത്രസാമ്പിളിൽ വെള്ളം ചേർത്തു നൽകിയത് വലിയ വിവാദമായിരുന്നു. ഇത് ഡോക്ടർമാർ കൈയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.
രാഗിണിക്ക് മയക്കുമരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. യെലഹങ്കയിലെ വീട്ടില്‍ പാര്‍ട്ടികളിലടക്കം മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
രവിശങ്കര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് രാഗിണിയിലേക്ക് അന്വേഷണം നീളുന്നത്. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. രവിശങ്കര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്ക് അറിവുണ്ടായിരുന്നു. കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പറഞ്ഞു.
രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതൽ ബന്ധങ്ങൾ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ നടി സഞ്ജന ഗൽറാണിയെയും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post