ഡൽഹി: ജമ്മു കശ്മീരിലെ രാജൗരിയിൽ ആയുധങ്ങളും വെടിയുണ്ടകളുമായി ഭീകരർ പോലീസ് പിടിയിൽ. മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മൂന്ന് ഭീകരരും കശ്മീരിലെ ഷോപിയാൻ നിവാസികളാണ്.
സുരക്ഷാ സേനയും പോലീസും സംയുക്തമായാണ് ഭീകരരെ പിടികൂടിയത്. നിയന്ത്രണ രേഖ വഴി രാജൗരിയിലേക്ക് കൊണ്ടുവന്ന ആയുധങ്ങൾ എടുക്കാനായിരുന്നു ഭീകരർ സ്ഥലത്തെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചു. പിന്നീട് ഇവരെ പിടികൂടാനായ് സുരക്ഷാസേനയും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷൻ വിജയം കാണുകയായിരുന്നു.
ഷോപിയാൻ സ്വദേശികളായ രാഹിൽ ബഷീർ, അമീർ ജാൻ, ഹാഫിസ് യൂനാസ് എന്നിവരാണ് അറസ്റ്റിലായ തീവ്രവാദികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് തീവ്രവാദികളുടെയും പ്രായം 20 നും 25 നും ഇടയിലാണെന്ന് പോലീസ് പറയുന്നു. രണ്ട് എകെ -56 റൈഫിളുകൾ, രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, ഒരു ലക്ഷം രൂപ എന്നിവ ഭീകരരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സുരക്ഷാ സേന കശ്മീരിൽ നടത്തിയ തിരച്ചിലിൽ നേടുന്ന മൂന്നാമത്തെ മികച്ച മുന്നേറ്റമാണിത്. നേരത്തെ ടെയിൽസിൽ നിന്നും കാസികുണ്ഡിൽ നിന്നും പാകിസ്ഥാൻ അയച്ച ആയുധങ്ങൾ പിടിച്ചെടുക്കുന്നതിൽ പോലീസ് വിജയിച്ചിരുന്നു.
Discussion about this post